ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിന്റെ 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങിയതിലും ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിലും വന്‍ ക്രമക്കേടു നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്.
മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് അമ്പത് മേശയും അമ്പത് കസേരയും വിതരണം ചെയ്യുന്നതാണ് പദ്ധതി. ഓഡിറ്റ് സമയത്ത് ഹാജരാക്കിയ ലിസ്റ്റില്‍ ചിലര്‍ മത്സ്യത്തൊഴിലാളികളുടെ മക്കളാണെന്നോ വിദ്യാര്‍ത്ഥികളാണെന്നോ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസഥയായ ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ തയ്യാറായില്ലെന്ന് ഓഡിറ്റര്‍ വ്യക്തമാക്കുന്നു.
സബ്സിഡി മാര്‍ഗ്ഗരേഖ നിര്‍ദ്ദേശപ്രകാരം പര്‍ച്ചേസ് കമ്മറ്റി രൂപീകരിക്കണമെന്നും ഈ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും മേശയും കസേരയും വാങ്ങണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ പര്‍ച്ചേസ് കമ്മറ്റി രൂപീകരിക്കുകയോ യോഗം കൂടുകയോ ചെയ്തിട്ടില്ല. രണ്ടുലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കപ്പെട്ടത്. വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിന് ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ലെന്നും ഇതുമൂലം രണ്ടുലക്ഷം രൂപയുടെ ചെലവ് ഓഡിറ്റിങില്‍ തടസപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇതുകൂടാതെ മത്സ്യഫെഡിന്റെ വ്യാസാ സ്റ്റോറില്‍ നിന്ന് വല വാങ്ങുന്നതിനു പകരം സ്വകാര്യ സ്ഥാപനത്തില്‍ നിന്നും വല വാങ്ങിയ ഇനത്തില്‍ 28,000 രൂപ മാര്‍ഗ്ഗരേഖകള്‍ക്കു വിരുദ്ധമായി ചെലവഴിച്ചതായി കണ്ടെത്തി. ഏഴുപേരാണ് 4,000 രൂപയുടെ വലവാങ്ങിയതായി ബില്ലുകള്‍ ഹാജരാക്കിയത്. ഈ തുക മാര്‍ഗ്ഗരേഖകള്‍ക്കു വിരുദ്ധമായതിനാല്‍ തിരിച്ചടയ്ക്കണമെന്ന് ഓഡിറ്റര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിയമവിരുദ്ധമായി നടപ്പാക്കാന്‍ നേതൃത്വം കൊടുത്ത ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിച്ച് നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ ഭരണ സമിതി തയ്യാറാകണമെന്ന് ഗ്രീന്‍ സൊസൈറ്റി പ്രസിഡന്റി ടി.എം. സന്തോഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: