പാരീസ്: ്രഫഞ്ച് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ചരിത്രനേട്ടം. എട്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ അവര്‍ തുടര്‍ച്ചയായ നാലാം തവണയും ലീഗ് ചാമ്പ്യന്മാരായി. ഒമ്പത് മിനിറ്റിനിടെ മൂന്ന് ഗോളടക്കം നാല് ഗോള്‍ നേടിയ സൂപ്പര്‍താരം സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ മിന്നുന്ന പ്രകടനമാണ് പിഎസ്ജിക്ക് കിരീടം നേടിക്കൊടുത്തത്. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത 9 ഗോളുകള്‍ക്കായിരുന്നു പിഎസ്ജി ലീഗിലെ ഏറ്റവും അവസാനസ്ഥാനക്കാരായ ട്രോയ്സിനെ തകര്‍ത്തുവിട്ടത്. 2012-13 സീസണ് മുതല്‍ മറ്റാര്‍ക്കും പിഎസ്ജി കിരീടം വിട്ടുകൊടുത്തിട്ടില്ല. ലീഗിന്റെ ചരിത്രത്തില്‍ ആറാം തവണയാണ് പിഎസ്ജി ലീഗ് ജേതാക്കളാകുന്നത്.
തീര്‍ത്തും ഏകപക്ഷീയമായ കളിയില്‍ 46, 52, 55, 88 മിനിറ്റുകളിലായിരുന്നു ഇബ്രയുടെ ഗോള്‍ വര്‍ഷം. മറ്റൊരു സൂപ്പര്‍താരമായ എഡിസണ് കവാനി രണ്ട് ഗോളുകളും നേടി. 13, 75 മിനിറ്റുകളിലായിരുന്നു കവാനിയുടെ ഗോളുകള്‍. ഹാവിയര്‍ പാസ്റ്റോര്‍, അഡ്രിയാന്‍ റാബിയോട്ട് എന്നിവര്‍ മറ്റ് സ്കോറര്‍മാര്‍. മാത്യു സോനിയറും സ്വന്തം വലയില്‍ പന്തെത്തിച്ച് പിഎസ്ജിക്ക് സെല്‍ഫ് ഗോളും സമ്മാനിച്ചു.
ഫ്രഞ്ച് ലീഗിന്റെ ചരിത്രത്തില്‍ ഇത്ര കുറച്ചു മല്സരംകൊണ്ടു കിരീടമണിയുന്ന ആദ്യ ടീമാണ് പിഎസ്ജി. 33 കളിയിലൂടെ ചാമ്പ്യന്പട്ടമണിഞ്ഞ ഒളിംപിക് ലിയോണിന്റെ 2007ലെ നേട്ടമാണ് പിഎസ്ജി മറികടന്നത്. 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 75 പോയിന്റുകളാണ് പിഎസ്ജിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോ 25 പോയിന്റ് പിന്നിലാണ്. ഇനിയുള്ള എട്ട് മത്സരങ്ങളിലും പിഎസ്ജി തോല്‍ക്കുകയും മൊണാക്കോ വിജയിക്കുകയും ചെയ്താലും അവര്‍ക്ക് 76 പോയിന്റ് നേടാനേ കഴിയുകയുള്ളൂ.
ഈ സീസണില്‍ 30 മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് പിഎസ്ജി പരാജയമറിഞ്ഞത്. 24 ജയവും അഞ്ച് സമനിലയും അവര്‍ നേടി.
പിഎസ്ജിക്കായി ലീഗില്‍ 100 ഗോളുകളും ഇബ്രാഹിമോവിച്ച് സ്വന്തമാക്കി. 115 മത്സരങ്ങളില്‍ നിന്ന് 102 ഗോളുകളാണ് ഇബ്രയുടെ സമ്പാദ്യം. ഈ സീസണില്‍ മാത്രം 25 മത്സരങ്ങളില്‍ ടീമിനായി കളിക്കാനിറങ്ങിയ ഇബ്ര 31 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ലീഗിലെ ടോപ്സ്കോററും ഇബ്ര തന്നെ. ഇതിനിടെ ഇന്നലെ കിരീടം നേടിക്കൊടുത്തശേഷം അടുത്ത സീസണില്‍ ക്ലബ് വിട്ടേക്കുമെന്ന സൂചനയും ഇബ്ര നല്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കേ അമേരിക്കന്‍ മേജര്‍ സോക്കല്‍ ലീഗിലേക്കോ ആണ് 34കാരനായ ഇബ്ര വഴിതേടുന്നത്. അതേസമയം താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ക്ലബ് പ്രസിഡന്റ് നസീര്‍ അല്‍ ഖെലയ്ഫി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: