മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വിജയം. ലാല്‍ പല്‍മാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ കീഴടക്കി. റയലിന് വേണ്ടി 24-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ സെര്‍ജിയോ റാമോസും 89-ാം മിനിറ്റില്‍ കാസേമിരോയും ലക്ഷ്യം കണ്ടപ്പോള്‍ ലാസ് പല്‍മാസിന്റെ ഗോള്‍ 87-ാം മിനിറ്റില്‍ വില്യന് ജോസിന്റെ വക.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും റയലിനേക്കാള്‍ മുന്നിട്ടുനിന്നത് ലാസ് പല്മാസായിരുന്നു. എന്നാല്‍ റയല്‍ ഗോളി കെയ്ലര് നവാസ് ബാറിന് കീഴില്‍ നടത്തിയ മികച്ച പ്രകടനമാണ് ലാസ് പല്‍മാസിന് സമനില പോലും നിഷേധിച്ചത്. 24-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഷോട്ട് കോര്‍ണറിന് വഴങ്ങി പല്‍മാസ് ഗോളി രക്ഷപ്പെടുത്തി. ഈ കോര്‍ണറിലാണ് കളിയിലെ ആദ്യഗോള്‍ പിറന്നത്. ഇസ്കോ എടുത്ത കോര്‍ണര്‍ സെര്‍ജിയോ റാമോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് റൊണാള്‍ഡോയും ഗരെത്ത് ബെയ്ലും ഇസ്കോയും നിരവധി അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ ലാസ് പല്‍മാസ് സ്ട്രൈക്കര്‍മാരും അവസരങ്ങള്‍ തുലച്ചുകളയുന്നതില്‍ മത്സരിക്കുകയായിരുന്നു.
രണ്ടാം പകുതിയും ആദ്യപകുതിയുടെ ആവര്‍ത്തനമായിരുന്നു. എന്നാല്‍ റയലിനേക്കാള്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചത് എതിരാളികളായിരുന്നു. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 87-ാം മിനിറ്റില്‍ അവര്‍ അര്‍ഹതപ്പെട്ട സമനില പിടിച്ചു. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ മൊമൊ നല്കിയ ക്രോസ് സ്വീകരിച്ച് വില്യന് പായിച്ച വലംകാലന്‍ ഷോട്ടാണ് നവാസിനെ മറികടന്ന് റയല്‍ വലയില്‍ കയറിയത്. എന്നാല്‍ സമനില പാലിച്ചതിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല.
രണ്ട് മിനിറ്റിനുശേഷം ജെസെ എടുത്ത കോര്‍ണര്‍ കാസേമിരോ നല്ലൊരു ഹെഡ്ഡറിലൂടെ ലാസ് പല്‍മാസ് വലയിലെത്തിച്ചു (2-1). പിന്നീട് ഇഞ്ചുറി സമയത്ത് സെര്‍ജിയോ റാമോസ് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയതും റയലിന് തിരിച്ചടിയായി. 29 കളികളില്‍ നിന്ന് 63 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റ് മത്സരങ്ങൡ സെവിയ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിയ്യാറയലിനെയും ലെവന്റെ 1-0ന് വലന്‍സിയയെയും അത്ലറ്റികോ ബില്‍ബാവോ 3-1ന് റയല്‍ ബെറ്റിസിനെയും കീഴടക്കി. വിജയത്തോടെ സെവിയ 48 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കും ബില്‍ബാവോ 47 പോയിന്റുമായി ആറാം സ്ഥാനത്തേക്കും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: