കൊല്‍ക്കത്ത: ലോക ട്വന്റി 20 ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന് ശ്രീലങ്കയെ 15 റണ്‍സിന് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇലവനെതിരെ ഇംഗ്ലണ്ടും വിജയം സ്വന്തമാക്കി.
ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 5 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 49 പന്തില്‍ നിന്ന് പുറത്താകാതെ 70 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിന്റെ മികച്ച ബാറ്റിങാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ഷര്‍ജീല്‍ ഖാന് 23 ഉം അഹമ്മദ് ഷെഹ്സാദ് 18ഉം ഉമര്‍ അക്മല്‍ 19ഉം റണ്‍സ് നേടി. ഷാഹിദ് അഫ്രീദി റണ്ണൊന്നുമെടുക്കാതെ പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കന്‍ ഇന്നിങ്സില്‍ 47 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ലഹിരു തിരിമന്നെ ടോപ് സ്കോറര്‍. ഓപ്പണര്‍ ചണ്ഡിമല്‍ 30 റണ്‍സെടുത്തപ്പോള്‍ സഹതാരം ദില്ഷന് റണ്ണൊന്നുമെടുക്കാതെ പുറത്തായി. നാല് ഓവറില്‍ 25 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ഇമദ് നസീമും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഇര്‍ഫാനും ബൗളിങില്‍ തിളങ്ങി. ഏഷ്യാകപ്പിന് പിന്നാലെ നടന്ന രണ്ടാം സന്നാഹ മത്സരത്തിലും ഏറ്റ തോല്‍വി ശ്രീലങ്കയെ ഏറെ ഉലയ്ക്കും. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെതിരെയും ലങ്ക പരാജയപ്പെട്ടിരുന്നു.
മറ്റൊരു മത്സരത്തില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇലവനെ ഇംഗ്ലണ്ട് 14 റണ്ണിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തപ്പോള്‍ മുംബൈ ഇലവന് 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 48 റണ്‍സെടുത്ത ജോ റൂട്ട്, ഹെയ്ല്‍സ് (37), ജാസണ്‍ റോയ് (32), ബെന്‍ സ്റ്റോക്ക് (30) എന്നിവര്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് നടത്തി. മുംബൈ ഇലവന് വേണ്ടി ബിസ്ത 51ഉം ജെയിംസ് വിന്‍സ് 45ഉം ജോസ് ബട്ട്ലര്‍ 25ഉം റണ്‍സെടുത്തു. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ക്രിസ് ജോര്‍ദാനും റീസ് ടോപ്ലെയും ഇംഗ്ലണ്ടിനായി തിളങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: