ആലപ്പുഴ: ഒരു മുന്നണിക്കും കുത്തകയല്ലാത്ത മണ്ഡലമാണ് ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തെ പ്രദേശമായ കായംകുളം. ബിജെപി – ബിഡിജെഎസ് സഖ്യം ഇത്തവണ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാനിടയുള്ള മണ്ഡലം കൂടിയാണ് കായംകുളം. 1967 മുതല്‍ 2011 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഇടതു – വലതു മുന്നണികളെ മാറി മാറി ജയിപ്പിച്ച പാരമ്പര്യമാണ് ഇവിടുത്തുകാര്‍ക്കുള്ളത്. രണ്ടു തവണയൊഴിച്ച് ബാക്കിയെല്ലാ തെരഞ്ഞെടുപ്പുകളിലും ഭരണമുന്നണിയിലെ ജനപ്രതിനിധികളെ ജയിപ്പിച്ച ചരിത്രവും കായംകുളത്തിനുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ. ബിജെപിക്കും വ്യക്തമായ മുന്നേറ്റമുണ്ടായി. കായംകുളം നഗരസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ബിജെപിക്കാണ്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രാമപഞ്ചായത്തുകളിലും ബിജെപിക്ക് മുന്നേറ്റമുണ്ടായി. ബിജെപിയുടെ ഘടകകക്ഷിയായ ബിഡിജെഎസിനും നല്ല സ്വാധീനമാണ് മണ്ഡലത്തിലുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്‍ഡിഎഫിലും യുഡിഎഫിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
നിലവിലെ എംഎല്‍എയായ വിഎസ് പക്ഷക്കാരനായ സി.കെ. സദാശിവനെ ഒഴിവാക്കാനാണ് സിപിഎമ്മില്‍ ആധിപത്യമുള്ള ജി. സുധാകരപക്ഷത്തിന്റെ നീക്കം. ഔദ്യോഗികപക്ഷത്തിനു താത്പര്യമുള്ളവരെ മത്സരിപ്പിച്ചാല്‍ വിഎസ് പക്ഷം കാലുവാരുമെന്നുറപ്പ്.
യുഡിഎഫില്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ള എം.എം. ഹസന് അടക്കമുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധമുയര്‍ന്നുകഴിഞ്ഞു. 1957ലെ ആദ്യ മന്ത്രിസഭയില്‍ കായംകുളത്തുനിന്നും വിജയിച്ച കെ.ഒ. ഐഷാബീവി ഡെപ്യൂട്ടി സ്പീക്കറായിരുന്നു.
തുടര്‍ന്ന് 1960ലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഐഷാബീവി വിജയിച്ചു. 65ലും വിജയം സിപിഎമ്മിനൊപ്പമായിരുന്നു. സിപിഎമ്മിലെ സുകുമാരന്‍, തച്ചടി പ്രഭാകരനെയാണ് പരാജയപ്പെടുത്തിയത്. 67ല്‍ എസ്എസ്പി സ്ഥാനാര്‍ത്ഥിയായ പി.കെ. കുഞ്ഞിലൂടെ ഇടതുപക്ഷം മണ്ഡലം നിലനിര്‍ത്തി. 1970ലാണ് ആദ്യമായി കായംകുളം കോണ്‍ഗ്രസ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ തുണ്ടത്തില്‍ കുഞ്ഞുകൃഷ്ണപിള്ള, സിപിഎമ്മിലെ പി.ആര്. വാസുവിനെ പരാജയപ്പെടുത്തി. 77ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. 80ല്‍ എല്‍ഡിഎഫിലെ തച്ചടി പ്രഭാകരനു മുന്നില്‍ കുഞ്ഞുകൃഷ്ണപിള്ള മുട്ടുമടക്കി.
1982ല്‍ തച്ചടി പ്രഭാകരന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വീണ്ടും വിജയിച്ചു. 1987ല്‍ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 91ല്‍ തച്ചടി പ്രഭാകരനിലൂടെ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചു. 1996ല്‍ ജി. സുധാകരന് തച്ചടിയെ പരാജയപ്പെടുത്തി മണ്ഡലം സിപിഎമ്മിനൊപ്പമാക്കി. 2001ല്‍ സുധാകരന് കോണ്‍ഗ്രസിലെ എം.എം. ഹസനോട് പരാജയപ്പെട്ടു. എന്നാല്‍ 2006ലും 2011ലും സിപിഎമ്മിലെ സി.കെ. സദാശിവനാണ് വിജയിച്ചത്.
2011ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സി.കെ. സദാശിവന് 67,409 വോട്ടും കോണ്‍ഗ്രസിലെ എം. മുരളിക്ക് 66,094 വോട്ടുകളുമാണ് ലഭിച്ചത്. ബിജെപിയുടെ ടി.ഒ. നൗഷാദിന് 3,083 വോട്ടുകളാണ് ലഭിച്ചത്. 1,315 വോട്ടുകള്‍ക്കായിരുന്നു സദാശിവന്റെ വിജയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടെ 6,442 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ അഞ്ചുവര്ഷക്കാലയളവിനിടയില് കോണ്‍ഗ്രസിനെ പിന്തള്ളി കായംകുളം നഗരത്തില്‍ ബിജെപി രണ്ടാമതെത്തി. കായംകുളം നഗരസഭ, കൃഷ്ണപുരം, ദേവികുളങ്ങര, കണ്ടല്ലൂര്‍, പത്തിയൂര്‍, ചെട്ടികുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കായംകുളം മണ്ഡലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: