തൃശൂര്‍: രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കെ.സോമപ്രസാദിന്റെ പേര് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചതില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തി. എം.എ. ബേബിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം തള്ളിയാണ് കെ.സോമപ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പിബി അംഗം പിണറായി വിജയന്, സെക്രട്ടറി കോടിയേരി എന്നിവരുടെ താല്പര്യമാണ് ഇതിന് പിന്നിലെന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്.
എം.എ.ബേബിയും ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ രാജ്യസഭയിലെ സീതാറാം യെച്ചൂരിയുടെ കാലാവധി അവസാനിക്കുകയാണ്. പകരം കേരളത്തില്‍ നിന്ന് എം.എ.ബേബിയെ രാജ്യസഭയിലെത്തിക്കാനായിരുന്നു പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നത്. എം.എ. ബേബിയെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്ട്ടിനേതാവാക്കാനായിരുന്നു തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്ചുതാനന്ദന് മത്സരിക്കുന്നതിന് അനുകൂലമായ നിലപാട് പി.ബി.യോഗത്തില്‍ സ്വീകരിച്ചതാണ് ബേബിയെ സംസ്ഥാന നേതൃത്വത്തിന് അനഭിമിതനാക്കിയത്.
കൊല്ലത്തെ ‘പരനാറി’പ്രയോഗം മുതല്‍ ബേബിയും പിണറായിയും തമ്മില്‍ കടുത്ത അകല്‍ച്ചയിലാണ്. പി.ബി.അംഗമെന്ന നിലയില്‍ എം.എ.ബേബിയുടെ പ്രവര്‍ത്തനകേന്ദ്രം പാര്‍ട്ടി ദല്‍ഹിയിലേക്ക് മാറ്റിയിരുന്നു. രാജ്യസഭാംഗമാകുന്നത് ദല്‍ഹി കേന്ദ്രീകരിച്ചുള്ള ബേബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ബേബിയെ ഒരു കാരണവശാലും രാജ്യസഭ സ്ഥാനാര്ത്ഥിയാക്കാനാകില്ലെന്ന കടുത്ത നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
ഇതിന്റെ ഫലമായാണ് ജില്ലാ നേതാവ് മാത്രമായ കെ.സോമപ്രസാദ് സ്ഥാനാര്‍ത്ഥിയായത്. സംഭവത്തെക്കുറിച്ച് കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പിളര്‍ത്തി പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും കൂട്ടരേയും ഇടതുമുന്നണിയിലെടുക്കുന്നത് എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മതിയെന്ന വിഎസ്സിന്റെ നിലപാടിനേയും എം.എ. ബേബി പിന്തുണച്ചിരുന്നു. ഇതും പിണറായി പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: