ആലപ്പുഴ: ഒരു മുന്നണികളോടും പ്രത്യേക പ്രതിപത്തിയോ സ്ഥിരമായ ചായ്വോ ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലില്ല. എന്നാല്‍ സമീപ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം വലതിനൊപ്പം നിന്നു. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനമായ ശുദ്ധജലം പോലും എത്തിക്കാന്‍ സാധിക്കാതെ വികസനം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളുമായി ജനങ്ങളിലേക്കെത്തുന്ന ബിജെപിയെ നേരിടാന്‍ ഇത്തവണ ഇരുമുന്നണികളും നന്നേ വിയര്‍ക്കേണ്ടിവരും. മണ്ഡലത്തില്‍ ചുവടുറപ്പിച്ച ആത്മവിശ്വാസത്തിലും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനോപകാരപ്രദമായ പദ്ധതികളും, ചെങ്ങന്നൂരിന്റെ വികസനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും ജനങ്ങളിലേക്ക് എത്തിച്ചാണ് ഇത്തവണ ബിജെപി നിയമസഭാ തെരഞ്ഞടുപ്പിനെ നേരിടുന്നത്. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബിജെപി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
മണ്ഡലം – ബൂത്ത് കമ്മറ്റികള്‍ സജീവമായി രംഗത്തുണ്ട്. ചുവരെഴുത്തുകളും ആരംഭിച്ചു. എന്നാല്‍ ഗ്രൂപ്പ് തര്‍ക്കങ്ങളും പാര്‍ട്ടിയിലെ വിഭാഗീയതയും കാരണം ഇടതു വലതു മുന്നണികള്‍ക്ക് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല. പാളയത്തില്‍ പട എന്നപോലെ കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും മണ്ഡലത്തിലെ വികസനമുരടിപ്പും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതോടെ മുന്‍ എംഎല്‍എയായ വനിതാ നേതാവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി വീശിയത്. സ്വന്തം പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാല്‍ ഇടത് പാളയത്തില്‍ മത്സരിക്കാനുള്ള നീക്കം ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി ആര്. ശങ്കരനാരായണന്‍തമ്പി, കെ.ആര്. സരസ്വതിയമ്മയെ പരാജയപ്പെടുത്തി ആദ്യ നിയമസഭയിലെ സ്പീക്കറായി ചരിത്രം കുറിച്ചു. പിന്നീടിങ്ങോട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച ആര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ വഹിക്കാന്‍ കഴിഞ്ഞിട്ടില്ല.
1960 ല്‍ കെ.ആര്. സരസ്വതിയമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 12,901 വോട്ടിന് ആര്. രാജശേഖരന് തമ്പിയെയും 65ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എന്‍.എസ്.കെ. പിള്ളയെയും പരാജയപ്പെടുത്തി. 1967ലും 70ലും പി.ജി. പുരുഷോത്തമന്‍പിള്ള മണ്ഡലത്തെ വീണ്ടും ഇടത് പാളയത്തില്‍ എത്തിച്ചു. 1977ല്‍ തങ്കപ്പന്‍പിള്ളയും, 80ല്‍ കെ.ആര്. സരസ്വതിയമ്മയും, 82ല്‍ എസ്. രാമചന്ദ്രന്‍പിള്ളയും കോണ്‍ഗ്രസ്സിന് വേണ്ടി വിജയം കൈപ്പിടിയിലൊതുക്കി.1987 ല്‍ ബിജെപിയുടെ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യം അറിയിച്ച് എം.ജി.എം നമ്പൂതിരി 5,593 വോട്ട് നേടിയപ്പോള്‍ കോണ്‍-എസ് സ്ഥാനാര്‍ത്ഥി മാമ്മന്ഐപ്പിന്റെ വിജയത്തിലൂടെ മണ്ഡലം ഇടത്തേക്ക് ചരിഞ്ഞു. 1991 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശശിധരന് കരിങ്ങാലില്‍ 6,075 ഉം 1996 ല്‍ രാജന്മൂലവീട്ടില് 10,976 ഉം 2001 ല്‍ 12,598 വോട്ടുകള്‍ നേടി എം.ടി. രമേശും മുന്നണി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി. 2011 വരെയുള്ള തെരഞ്ഞെടുപ്പില്‍ ശോഭനാജോര്‍ജും പി.സി. വിഷ്ണുനാഥും മണ്ഡലത്തെ യുഡിഫ് പക്ഷത്ത് നിലനിര്‍ത്തി.
2001 മുതല്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പുകളില്‍ ബിജെപി മണ്ഡലത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ബിജെപിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മുപ്പത്തിയാറായിരം വോട്ടും, ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗവും, പഞ്ചായത്തുകളില്‍ തിരുവന്‍വണ്ടൂരില്‍ ഭരണവും, മറ്റ് പഞ്ചായത്തുകളില്‍ നിലമെച്ചപ്പെടുത്തി ശക്തമായ പ്രതിപക്ഷമാകാനും, മണ്ഡലത്തിലെ പഞ്ചായത്ത് വാര്‍ഡുകളില്‍ 42 ഇടത്ത് കുറഞ്ഞ വോട്ടിന്റെ വ്യത്യാസത്തില്‍ രണ്ടാമത് എത്താനും, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ ബിജെപി മുന്നണി ആറ് അംഗങ്ങളുമായി നിര്‍ണ്ണായക ശക്തിയായാകാനും കഴിഞ്ഞു.
2011ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിലെ പി.സി. വിഷണുനാഥിന് 65,156 വോട്ടുകളും, സിപിഎമ്മിലെ സി.എസ്. സുജാതയ്ക്ക് 52,656 വോട്ടുകളുമാണ് ലഭിച്ചത്. ബിജെപിയുടെ ബി. രാധാകൃഷ്ണമേനോന് 6,062 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പി. സുധീറിന് 15,716 വോട്ടുകള്‍ ലഭിച്ചു.
ചെങ്ങന്നൂര്‍ നഗരസഭയും തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആലാ, പുലിയൂര്, പാണ്ടനാട്, മാന്നാര്‍, ചെന്നിത്തല – തൃപ്പെരുന്തുറ, ബുധനൂര്‍, ചെറിയനാട്, വെണ്മണി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് ചെങ്ങന്നൂര്‍ മണ്ഡലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: