തിരുവനന്തപുരം : യുഡിഎഫില്‍ ഇടഞ്ഞ കൊമ്പനായി മദിച്ച് നടക്കുമ്പോഴായിരുന്നു പി.സി. ജോര്‍ജിനെതിരെ നടപടി. ചീഫ് വിപ്പ് സ്ഥാനത്തുനിന്നും രാജിവച്ചതിനെതുടര്ന്ന് ജോര്‍ജിന് പിന്‍ഗാമിയായി വന്ന തോമസ് ഉണ്ണിയാടന്റേതാണ് പരാതി. തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ”ഇന്ന പിടിച്ചോ” എന്ന ഭാവത്തില്‍ സ്പീക്കര്‍ എന്‍. ശക്തന് ജോര്‍ജിന്റെ നിയമസഭാംഗത്വം അസാധുവാക്കി.
സ്പീക്കര്‍ നടപടി സ്വീകരിക്കും മുന്‍പ്തന്നെ എംഎല്‍എ സ്ഥാനത്തുനിന്ന് ജോര്‍ജ് രാജി നല്‍കിയതാണ്. എന്നാല്‍ കൂറുമാറ്റം ആരോപിക്കപ്പെട്ട് നടപടി സ്വീകരിച്ചുവരവെയുള്ള രാജി സ്വീകാര്യമല്ലെന്നായിരുന്നു ശക്തന്റെ വാദം. ജോര്‍ജിന്റെ വാദം കേള്‍ക്കാനോ കൂടുതല്‍ അനേ്വഷണം നടത്താനോ മുതിരാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മനസ്സറിഞ്ഞ് കെ.എം. മാണിക്കു വേണ്ടി നടത്തിയ നടപടിയാണ് അയോഗ്യത കല്പ്പിക്കലെന്നാണ് ഇപ്പോള്‍ വ്യക്തമായത്. ഹൈക്കോടതിയാണ് സ്പീക്കറുടെ തീരുമാനം അസാധുവാക്കിയത്. ഇതാകട്ടെ ശക്തന് ലഭിച്ച കനത്ത പ്രഹരമായി മാറി.
പൂഞ്ഞാറില്‍നിന്നും കേരളാ കോണ്‍ഗ്രസ് എംഎല്‍എയായ ജോര്‍ജ് കെ.എം. മാണിക്ക് കീഴില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റായിരുന്നു. നേരത്തെ രണ്ടു ചേരിയിലായിരുന്ന മാണിയും ജോര്‍ജും കടുത്ത ശത്രുതയിലായിരുന്നു. ലയിച്ച് ഒന്നായതോടെ നമ്മളൊന്ന് നമുക്കൊരു പാര്‍ട്ടി എന്ന ഭാവത്തിലായി. എന്നാല്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായി മന്ത്രിയാകാന്‍ ജോര്‍ജ് മോഹിച്ചെങ്കിലും അത് നടന്നില്ല. തുടര്‍ന്ന് ഒറ്റയാനെപോലെയായ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനം നല്കി തളച്ചിട്ടു.
എങ്കിലും അതിലൊന്നും ജോര്‍ജിന്റെ അരിശം തീര്‍ന്നില്ല. മന്ത്രിസ്ഥാനത്തുനിന്നും ഗണേശ് കുമാറിന്റെ രാജിയില്‍ കലാശിച്ച വിവാദം കുത്തിപൊക്കിയത് ജോര്‍ജായിരുന്നു. കെ.എം. മാണിയുടെ രാജിയിലേക്ക് വഴിവച്ച ബാര്‍കോഴ കൊഴുപ്പിച്ചതിലും ജോര്‍ജിന്റെ പങ്ക് ചെറുതല്ല. ഇതെല്ലാം യുഡിഎഫില്‍ ജോര്‍ജ് കീറാമുട്ടിയായി.
അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മറ്റൊരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചതാണ് കൂറുമാറ്റം ആരോപിക്കപ്പെടാന്‍ കാരണമായത്. ഇതിനിടയില്‍ തന്റെ സെക്കുലര്‍ കേരള കോണ്‍ഗ്രസ് പുനസ്ഥാപിക്കാനും ജോര്‍ജ് തയ്യാറായി. തോമസ് ഉണ്ണിയാടന്റെ പരാതിപ്രകാരം 2015 ജൂണ്‍ മൂന്നുമുതല്‍ മുന്‍കാല പ്രാബാല്യത്തോടെയാണ് സ്പീക്കര്‍ നടപടി സ്വീകരിച്ചത്. ഇത് ചോദ്യം ചെയ്ത ജോര്‍ജാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.
ജോര്‍ജിന്റെ രാജി സ്വീകരിക്കാതെ നടപടിയിലേക്ക് നീങ്ങിയ സ്പീക്കറുടെ നടപടിയാണ് ഹൈക്കോടതി അസാധുവാക്കിയത്. വര്‍ക്കല രാധാകൃഷ്ണന് സ്പീക്കറായിരിക്കെ ആര്. ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിയ സംഭവമായിരുന്നു ഇതേ രീതിയിലുള്ള ആദ്യ സംഭവം. എന്നാല്‍ ബാലകൃഷ്ണപിള്ള നിയമനടപടിയിലേക്ക് നീങ്ങിയിരുന്നില്ല. കാട്ടാക്കടയില്‍ വീണ്ടും മത്സരിക്കാന്‍ എന്‍. ശക്തന് രംഗത്തിറങ്ങിയപ്പോഴാണ് നീതിക്ക് നിരക്കാത്ത നടപടിയാണ് സ്പീക്കര്‍ സ്ഥാനത്തിരിക്കവെ ചെയ്തതെന്ന് വ്യക്തമായത്.
മണ്ഡലത്തില്‍ ഇത് തിരിച്ചടിക്ക് വഴിവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സത്യം ജയിച്ചതില്‍ അഭിമാനമുണ്ടെന്നും ഉമ്മന്‍ചാണ്ടിയുടെ ചട്ടുകമായി ശക്തന് പെരുമാറിയെന്നും ജോര്‍ജ് പ്രതികരിച്ചു. സ്പീക്കര്‍ സ്ഥാനത്തുനിന്ന് ശക്തന് രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: