കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പിടിമുറുക്കി. സഹകരണ സ്ഥാപനങ്ങളില്‍ തടസ്സമില്ലാതെ പരിശോധന നടത്താനും നിക്ഷേപകരില്‍ നിന്ന് നികുതി പിരിയ്ക്കാനുമുള്ള ആദായ നികുതി വകുപ്പിന്റെ നീക്കമാണ് ലക്ഷ്യത്തിലെത്തിയത്. ഇതിന്റെ ഭാഗമായി സഹകാരികളുമായി വകുപ്പ് ധാരണാപത്രം ഒപ്പു വെച്ചു.
25 ലക്ഷം രൂപയും അതിന് മുകളിലും നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ വകുപ്പിന് സഹകരണ സ്ഥാപനങ്ങള്‍ നല്‍കണമെന്നാണ് ധാരണ. ഇത് വെച്ചായിരിക്കും നികുതി വകുപ്പിന്റെ തുടര്‍ നടപടി. സ്ഥാപനങ്ങള്‍ നല്കുന്ന വിവരങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ വകുപ്പിന് പരിശോധനയടക്കമുള്ള സ്വതന്ത്ര നടപടികള്‍ എളുപ്പം സ്വീകരിക്കാനാകും.
ആദായ നികുതി വകുപ്പ് സഹകരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത് സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കമുണ്ട്. വകുപ്പ് നടപടിയെ ചോദ്യം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങളുടെ മനോഭാവത്തില്‍ ഇനി മാറ്റമുണ്ടാകും . കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ധാരണയുണ്ടായത്. കേരള കോ-ഓപ്പറേറ്റീവ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാനത്തെ സഹകരണ സംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
സഹകരണ സ്ഥാപനങ്ങള്‍ നല്കുന്ന പട്ടിക പ്രകാരം ആദായനികുതി വകുപ്പ് നിക്ഷേപകരില്‍ നിന്ന് വരുമാനത്തിന്റെ ഉറവിടം തേടും. കണക്കുകള്‍ നീതീകരിക്കുന്നതല്ലെങ്കില് നികുതിക്ക് വിധേയമാക്കും. ഒരു സ്ഥാപനത്തില്‍ വിവിധ അക്കൗണ്ടുകളിലായുള്ള നിക്ഷേപകന്റെ മൊത്തം തുകയാണ് പരിഗണിക്കുക. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ വമ്പന്‍ നിക്ഷേപം ആദായനികുതിവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ട് ഏറെക്കാലമായി.
ഈ മേഖലയിലെ മൊത്തം നിക്ഷേപം ഒരു ലക്ഷത്തി അമ്പത്തിനാലായിരം കോടി രൂപയാണ്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് വന്‍തോതില്‍ കള്ളപ്പണം നിക്ഷേപമായെത്തുന്നുണ്ടെന്ന് ആദായനികുതി വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ സഹകരണസ്ഥാപനങ്ങളിലെ പരിശോധന പല കാരണങ്ങളാലും ഫലപ്രദമാകാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: