പള്ളുരുത്തി: കുമ്പളങ്ങി സാമൂഹ്യ ആരോഗ്യേകന്ദ്രത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഹൈക്കോടതിവിധി പ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ വീണ്ടും അലംഭാവം കാട്ടി. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് അംഗം എന്‍.പി. രത്തന്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ആറുമാസത്തിനകം സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഏപ്രില്‍ 5ന് കോടതി നിര്‍ദ്ദേശിച്ച ആറുമാസം കാലാവധി പൂര്‍ത്തിയാകും.
കുമ്പളങ്ങി സര്‍ക്കാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ചുകിട്ടുന്നതിനുവേണ്ടി കുമ്പളങ്ങി ഗ്രാമം ഒന്നടങ്കം സമര രംഗത്തായിരുന്നു. 1988ല്‍ കേരള മന്ത്രിസഭയാണ് കുമ്പളങ്ങി ആശുപത്രിക്ക് സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ച് നിര്‍ദ്ദേശിച്ചത്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തെ അവഗണിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കുമ്പളങ്ങി ആശുപത്രി വികസനസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുമ്പളങ്ങി ഗ്രാമത്തിലെ നിരവധി സംഘടനകള്‍ ഒന്നിച്ച് നടത്തിയ പ്രതിഷേധസമരത്തെ അടിച്ചമര്‍ത്തുന്ന നയമായിരുന്നു സര്‍ക്കാരിന്റേത്. മാസങ്ങള്‍ നീണ്ട പ്രതിഷേധസമരം അവസാനിപ്പിക്കാന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന് ശ്രദ്ധിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ബിഒടി പാലം ഉപരോധിച്ച നൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കേസ് ചാര്‍ജ് ചെയ്യപ്പെട്ടവരില്‍ നാല്പതോളം പേര് വനിതകളായിരുന്നു.
സമരരംഗത്തുനിന്നുകൊണ്ടായിരുന്നു സമരസമിതി നിയമനടപടികളുമായി മുന്നോട്ടുപോയത്. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് കുമ്പളങ്ങി ആശുപത്രി പ്രശ്നം കീറാമുട്ടിയായി മാറുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: