ആലുവ: സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്തിനിലാണ് മറിയപ്പടിയില്‍ നിര്‍മ്മാണത്തിലിരുന്ന ഫഌറ്റില്‍നിന്ന് വീണ് രണ്ട് ബീഹാര്‍ സ്വദേശികളുടെ മരിക്കാനിടയായത്. ക്രോസ് ബീമിനായി തട്ടടിക്കുന്ന സമയത്ത് ജാക്കി തെന്നിമാറിയാണ് സെല്ട്ടുകുമാര് സിംഗ് (20), ബജാറുകുമാര് സിംഗ് (21) എന്നിവര്‍ താഴെവീണ് മരിച്ചത്. അപകടസമയത്ത് ഇരുവരും സേഫ്റ്റി ബെല്‍റ്റ് ധരിച്ചിരുന്നില്ല.
മുകളില്‍ നിന്നും വീണാല്‍ താങ്ങുന്നതിനുള്ള വല സ്ഥാപിക്കണമെന്ന് ചട്ടമുണ്ടെങ്കിലും ഇതും സ്ഥാപിച്ചിരുന്നില്ല. ഫഌറ്റിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ പാര്‍ക്കിംഗ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് മുകളിലാണ് ഇരുവരും വന്ന് വീണത്. രണ്ടാഴ്ച്ച മുമ്പും സമാനമായ അപകടം ഇവിടെയുണ്ടായിരുന്നു. അന്ന് തൊഴിലാളി സേഫ്റ്റി ബെല്‍റ്റ് ധരിച്ചതിനാല്‍ ജീവന് രക്ഷിക്കാനായി. ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ കീഴിലുള്ള ഭവന നിര്‍മ്മാണ സഹകരണ സംഘത്തിന് വേണ്ടി ശില്‍പ്പ കണ്‍സ്ട്രക്ഷന്‍സാണ് ഫഌാറ്റ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം മാത്രമാണ് സൊസൈറ്റിക്ക് ഉള്ളത്. സൈറ്റിന്റെ മറ്റ് നിയന്ത്രണങ്ങളെല്ലാം കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിനാണെന്ന് പ്രൊജക്ട് മാനേജര്‍ രാജന് വരകില്‍ പറഞ്ഞു.
സുരക്ഷാ മാനദണ്ഡം പാലിച്ചുമാത്രമെ നിര്‍മ്മാണം നടത്താവുവെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിനായി സേഫ്റ്റി ഓഫീസറെയും നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടം നടക്കുമ്പോള്‍ 200 ഓളം തൊഴിലാളികള്‍ ജോലിസ്ഥലത്തുണ്ടായിരുന്നു. നിര്‍മ്മാണ കരാറുകാരുടെ രണ്ട് വാഹനങ്ങള്‍ കോമ്പൗണ്ടില്‍ ഉണ്ടായിട്ടും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. സീറ്റില്‍ രക്തക്കറയാവുമെന്ന് പറഞ്ഞ് ഒഴിവായെന്നാണ് ആക്ഷേപം. പിന്നീട് അതുവഴി പോയ ഓട്ടോറിക്ഷയിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: