വൈക്കം : മഹാദേവ ക്ഷേത്രത്തിലെ വിശ്വാസികളുടെ പ്രഥമസ്ഥാനത്തുള്ള ചുറ്റുവിളക്ക് നവീകരിക്കുന്നു. ഏകദേശം 700ല്‍ അധികം വര്‍ഷങ്ങളുടെ പഴക്കമുള്ള ചുറ്റുവിളക്കിന് ക്ഷേത്രവുമായി ഏറെ ബന്ധമാണുള്ളത്. പതിനായിരത്തോളം വിളക്കുകളാല്‍ സമ്പന്നമാണ് ചുറ്റുവിളക്ക്. ചുറ്റുവിളക്ക് തെളിയുന്നത് ഏറെ വിശ്വാസപ്രാധാന്യമുള്ളതാണ്, അഷ്ടമി നാളിലെ 12 ദിവസവും ചുറ്റുവിളക്കിലെ ലക്ഷദീപങ്ങള്‍ തെളിയാറുണ്ട്. വിശേഷദിവസങ്ങളിലും മറ്റും വിശ്വാസികള്‍ വഴിപാടായും ചുറ്റുവിളക്ക് തെളിയിക്കുന്നു. ഒന്‍പത് പാട്ട എണ്ണയാണ് ചുറ്റുവിളക്കിലെ ദീപം തെളിയിക്കാന്‍ ആവശ്യമുള്ളത്. 85,66,344 രൂപ മുടക്കിയാണ് ചുറ്റ് വിളക്ക് നവീകരിക്കുന്നത്. ഒരു വിളക്കിന് 750 രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നു. വരുന്ന അഷ്ടമിക്ക് മുന്‍പായി ചുറ്റുവിളക്ക് നിര്‍മാണം പൂര്‍ത്തീകരിക്കും. ചുറ്റുവിളക്ക് നവീകരണത്തിന്റെ കൂപ്പണ്‍ വിതരണോദ്ഘാടനം 14ന് വൈകുന്നേരം 6.30ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വഹിക്കും. കണിച്ചേരി ബാലുസ്വാമി ആദ്യകൂപ്പണ്‍ ഏറ്റുവാങ്ങും. ക്ഷേത്രോപദേശകസമിതി സെക്രട്ടറി പി.എം സന്തോഷ്കുമാര്‍, വൈസ് പ്രസിഡന്റ് വി.വി ഗിരിധര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇ.പി ഗോപീകൃഷ്ണന്, അസി. കമ്മീഷണര്‍ രഘുനാഥന് നായര്‍, എസ്.പത്മനാഭന്, പി.എന്‍ നീലാംബരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: