ന്യൂദല്‍ഹി: ബ്രിട്ടീഷ് പൗരത്വക്കേസില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്. ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയിലാണ് എല്‍.കെ. അദ്വാനി അധ്യക്ഷനായ സമിതിയുടെ നോട്ടീസ്. ആരോപണത്തിന്മേല് അടിയന്തരമായി വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.
ബ്രിട്ടനില്‍ നല്കിയ ആദായ നികുതി റിട്ടേണില്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് രാഹുല്‍ കാണിച്ചിരിക്കുന്നതെന്നാണ് ഡോ. സ്വാമി തെളിവുസഹിതം ഉന്നയിച്ചിരിക്കുന്ന ആരോപണം. ലണ്ടനില്‍ രാഹുലിന് ഉണ്ടായിരുന്ന ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത സമയത്താണ് തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് രാഹുലിന് വെളിപ്പെടുത്തേണ്ടിവന്നിരുന്നത്. ഇതില്‍ രാഹുല്‍ ബ്രിട്ടീഷ് മേല്‍വിലാസമാണ് നല്കിയിരുന്നതും.
ഈ രേഖസഹിതമാണ് ഡോ. സ്വാമി പരാതി നല്‍കിയത്. ഈ കമ്പനി പിന്നീട് പിരിച്ചുവിട്ടിരുന്നു.
കേസിനെ ശക്തമായി നേരിടുമെന്ന് പറയുന്ന രാഹുല്‍, ബ്രിട്ടീഷ് പൗരത്വം എന്ന് രേഖയില്‍ കാണിച്ചിരിക്കുന്നത് അച്ചടിപ്പിശകാണെന്നാണ് വിശദീകരിക്കുന്നത്. സ്വാമി രാഷ്ട്രീയപരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് കേസിന്റെ ഗൗരവം കുറച്ചുകാണിക്കാനാണ് രാഹുലിന്റെ ശ്രമം. ബിജെപി എംപി മഹേഷ് ഗിരിയാണ് ജനുവരിയില്‍ ഡോ.സ്വാമിയുടെ ആരോപണം രേഖസഹിതം പരാതിയായി ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് നല്‍കിയത്.
സ്പീക്കര്‍ അത് പാര്‍ലമെന്ററി സമിതിക്ക് കൈമാറുകയായിരുന്നു.
ബ്രിട്ടീഷ് പൗരത്വക്കേസില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്ന് പാര്‍ലമെന്റികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു.താന്‍ മറ്റേതെങ്കിലും രാജ്യത്തെ പൗരനാണെങ്കില്‍ രാഹുല്‍ അത് വ്യക്തമാക്കണം. അല്ലെങ്കില്‍ രാഹുലിന് എന്തൊക്കെയോ ഒളിക്കാനുണ്ടെന്നാണ് അര്‍ഥം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: