മോസ്കോ: സിറിയയില്‍ വിമതര്‍ക്കും ഭീകരര്‍ക്കുമെതിരായ പോരാട്ടത്തില്‍ നിന്നു റഷ്യന്‍ സൈന്യം പിന്മാറുന്നു.ക്രെംലിനില്‍ ചേര്‍ന്ന മന്ത്രിമാരുടെയും സുരക്ഷാ ഏജന്‍സി തലവന്മാരുടെയും യോഗത്തില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്കി.
സിറിയയിലെ ദൗത്യം ആറു മാസം കൊണ്ടു ഏറെക്കുറെ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സൈന്യത്തിന്റെ വലിയൊരു ഭാഗത്തെ പിന്‍വലിക്കുകയാണെന്നും പുടിന് പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ സൈന്യം പിന്മാറിത്തുടങ്ങും. അതേ സമയം, സിറിയയിലെ മെയ്മിം വ്യോമത്താവളവും ടാര്റ്റസിലെ മെഡിറ്ററേനിയന്‍ തുറമുഖവും ഒഴിയില്ലെന്നും റഷ്യ വ്യക്തമാക്കി.
റഷ്യന്‍ തീരുമാനത്തോടു സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് യോജിക്കുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ആറു മാസത്തോളമായി റഷ്യ നടത്തിവരുന്ന സൈനിക ദൗത്യത്തില്‍ വിമതരില്‍ നിന്നും ഭൂരിഭാഗം മേഖലകളും തിരിച്ചുപിടിച്ചു. അതേസമയം, റഷ്യയും അമേരിക്കയുടെ നേതൃത്വത്തിലുളള സഖ്യശക്തികളും സിറിയയില്‍ താത്കാലിക വെടിനിര്‍ത്തലിന് കഴിഞ്ഞ മാസം ധാരണയുണ്ടാക്കിയെങ്കിലും സര്‍ക്കാര്‍ സേന വ്യോമാക്രമണം തുടര്‍ന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആലപ്പോയിലും ദമാസ്കസിലും അടക്കം 30ഓളം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനിടെയാണ് സൈന്യത്തെ പിന്‍വലിക്കാനുളള മോസ്കോയുടെ ആകസ്മിക തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: