ന്യൂദല്‍ഹി: കനയ്യ കുമാറടക്കം അഞ്ച് വിദ്യാര്‍ത്ഥികളെ ജെഎന്‍യുവില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ. മറ്റ് നാല് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്യാനും ചില വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴ ഈടാക്കാനും ജെഎന്‍യു ഉന്നതതല സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ജെഎന്‍യുവില്‍ സംഘടിപ്പിച്ച അഫ്സല് അനുസ്മരണം സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതാണെന്ന് ജെഎന്‍യു അന്വേഷണ സമിതി കണ്ടെത്തി. കനയ്യ കുമാറിനെ കൂടാതെ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍ തുടങ്ങിയവരെയാണ് പുറത്താക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. സര്‍വ്വകലാശാല നിയമമനുസരിച്ച് വിദ്യാര്‍ഥികള്‍ അച്ചടക്ക ലംഘനം നടത്തിയതായി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ജെഎന്‍യു പബ്ലിക് റിലേഷന്‍ ഓഫീസറാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
സര്‍വ്വകലാശാല നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് വിവാദ പരിപാടി സംഘടിപ്പിച്ചതെന്ന കനയ്യ കുമാറിന്റെയും മറ്റും അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഉന്നതതല അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. സമിതിയുടെ ശുപാര്‍ശ പരിശോധിച്ച ശേഷം വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറടങ്ങുന്ന സര്‍വ്വകലാശാല അധികൃതര്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ജെഎന്‍യുവില്‍ അഫ്സല് അനുസ്മരണം സംഘടിപ്പിച്ചത്. പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതോടെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഇതിനെതിരേ രംഗത്ത് വരികയും പരിപാടി സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത കനയ്യ ഉള്‍പ്പെടെയുള്ള വിദ്യാര്ഥികള്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം കനയ്യ അടക്കമുള്ള എട്ട് വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് സര്‍വകലാശാല പിന്‍വലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: