ന്യൂദല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തിയെന്ന് യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം സമ്മതിച്ചു. ഉള്ളടക്കത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. അദ്ദേഹം പറഞ്ഞു. തന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം സത്യവാങ്മൂലത്തില്‍ അന്നത്തെ അറ്റോര്‍ണി ജനറല്‍ ഒപ്പിട്ടതാണ്. അത് തയ്യാറാക്കി, ആദ്യം അറ്റോര്‍ണി ജനറലിന് അയച്ചു, പിന്നീട് എനിക്ക് ലഭിച്ചു. ചില അഭിഭാഷകര്‍ക്കുള്ള, തിരുത്തുന്ന സ്വഭാവം എനിക്കുമുണ്ട്. ഞാന്‍ അതിന്റെ ഉള്ളടക്കത്തില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തി.ഏത് അഭിഭാഷകനും ഫയലില്‍ ചില വാക്കുകള്‍ വെട്ടും, കുത്തും കോമയും ഇടും. ആ ഫയല്‍ ആഭ്യന്തര സെക്രട്ടറിക്ക് അയച്ചു. കുറഞ്ഞത് മൂന്നു തവണയെങ്കിലും അത് ആഭ്യന്തര സെക്രട്ടറി പാസാക്കിയിട്ടുമുണ്ട്. ചിദംബരം അവകാശപ്പെട്ടു.
സത്യവാങ്മൂലത്തിലെ ഏതു ഭാഗമാണ് , ഏതുവാചകമാണ് തെറ്റെന്ന് പറയൂ. എനിക്കെതിരെ ആരും ആരോപണമൊന്നും ഉന്നയിച്ചിട്ടില്ല. സത്യവാങ്മൂലത്തെപ്പറ്റി ഒന്നും അറിയില്ലെന്ന് ഇപ്പോള്‍ പറയുന്നയാള്‍ മുന്‍പ് സത്യവാങ്മൂലം കൃത്യമാണെന്ന് പറഞ്ഞയാളാണ്. അയാള്‍ നിലപാട് മാറ്റി. ജനാധിപത്യരാജ്യത്തില്‍ ആര്‍ക്കും നിലപാട് മാറ്റാം. ചിദംബരം പറയുന്നു.
ആ രേഖകള്‍ കാണാനില്ലെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. ആര്‍ക്കു വേണ്ടിയാണ് അവ നഷ്ടപ്പെടുത്തിയത്. ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് അവ കാണാതാക്കിയത്. ചിദംബരം ചോദിക്കുന്നു.
2004ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ എത്തിയ നാലംഗ ലഷ്ക്കര്‍ സംഘം ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇത് വ്യാജഏറ്റുമുട്ടലാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. പിന്നീട് യുപിഎ സര്‍ക്കാരും സിബിഐയും ചേര്‍ന്ന് ഇത് വ്യാജഏറ്റുമുട്ടലാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. സമര്‍ഥരായ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ഇതോടെ ജയിലിലായി.
ഇസ്രത്ത് ഭീകരവനിതയായിരുന്നുവെന്ന മുംബയ് ഭീകരാക്രണമക്കേസിലെ പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ വെളിപ്പെടുത്തലോടെയാണ് കേസ് വീണ്ടും സജീവമായത്. ഇതോടെ അവര്‍ ലഷ്ക്കര്‍ ചാവേറായിരുന്നുവെന്ന് അന്നത്തെ സര്‍ക്കാരിന് അറിയാമായിരുന്നുവെന്നും സത്യവാങ്മൂലം തിരുത്തി അവര്‍ ഭീകരവനിതയല്ലെന്ന് വരുത്തുകയായിരുന്നുവെന്നും മുന്‍ ആഭ്യന്തര സെക്രട്ടറി ഗോപാല്‍കൃഷ്ണ പിള്ള തുറന്നു സമ്മതിച്ചു.
സത്യവാങ്മൂലം തിരുത്തിയത് അന്നത്തെ ആഭ്യന്തര മന്ത്രി ചിദംബരമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം അന്ന് ഉന്നത പദവികള്‍ വഹിച്ചിരുന്ന പലരും സമ്മതിക്കുകയും ചെയ്തു. സത്യവാങ്ങ്മൂലം താന്‍ തന്നെ തിരുത്തിയെന്ന് ഇപ്പോള്‍ ചിദംബരം തന്നെ സമ്മതിച്ചിരിക്കുകയാണ്. ഇസ്രത്ത് കേസില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ചില രേഖകള്‍ കാണാതായതു സംബന്ധിച്ച അന്വേഷണത്തിന് അന്വേഷണ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: