അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനു പിന്നില്‍ ഇടതു- വലതു മുന്നണികളെന്ന് ബിജെപി ആരോപിച്ചു. തോട്ടപ്പള്ളിഫിഷിങ് ഹാര്‍ബറില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കംചെയ്യാനെന്ന വ്യാജേനയാണ് നിലവില്‍ കരിമണല്‍ ഖനനം നടക്കുന്നത്.
പഞ്ചായത്തിന്റേയോ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ അനുമതിയും വാങ്ങാതെയാണ് വന്‍ മെഷീനുകള്‍ എത്തിച്ച് സ്പൈറല്‍ യൂണറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത് പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിക്കഴിഞ്ഞു.
എന്നിട്ടും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള പുറക്കാട് പഞ്ചായത്ത് ഭരണ സമിതി നോക്കുകുത്തിയായത് കോഴവാങ്ങിയതിനാലാണെന്ന് ബിജെപി പുറക്കാട് പഞ്ചായത്ത് ആരോപിച്ചു.
സ്പൈറല്‍ യൂണിറ്റ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ബിജെപി 18-ാം വാര്‍ഡ് ഗ്രാമപഞ്ചായത്തംഗം ബിന്ദു ഷാജി പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കി. യൂണിറ്റ് അടച്ചുപൂട്ടിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്ന് ബിജെപി അറിയിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി, സെക്രട്ടറി എം. രാജന്, പി. ലിജു, ബിന്ദുഷാജി, ആരോമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: