കൊച്ചി: വിരമിച്ച സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലഭിക്കുന്ന പെന്ഷന് വിവരങ്ങള്‍ ഇനി ഡിജിറ്റല്‍ (ഇ-പെന്ഷന്) സംവിധാനത്തില്‍. രാജ്യത്തെ മുഴുവന്‍ വിമുക്തഭടന്മാര്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നേരിട്ടു തന്നെ പെന്ഷന് സംബന്ധമായ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭിക്കും. കേരളത്തിലെ ഒരു ലക്ഷത്തോളം സൈനിക പെന്ഷന് വാങ്ങുന്നവര്‍ക്ക് ഇത് പ്രയോജനമാകും.
കൊച്ചി നാവിക സേനാ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കണ്ട്രോളര് ജനറല്‍ ഓഫ് ഡിഫെന്‍സ് അക്കൗണ്ട്സ് മേധാവി ശോഭന ജോഷി ഇ-പെന്ഷന് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചു നാവിക കേന്ദ്രത്തിലെ സാഗരിക ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന 138-ാമത് ഡിഫന്‍സ് പെന്ഷന് അദാലത്തിനും ഡിഫന്‍സ് അക്കൗണ്ട്സ് മേധാവി തുടക്കം കുറിച്ചു. ഇതിനകം 500 ഓളം പരാതികളാണ് അദാലത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത പരാതികള്‍ക്കും നേരിട്ടു തന്നെ പ്രശ്നപരിഹാരത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊച്ചിയില്‍ 15 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് വിമുക്തഭടന്മാരുടെ പെന്ഷന് അദാലത്ത് നടക്കുന്നത്. ഇതിനു മുന്‍പ് 2001ലായിരുന്നു. ഈ വര്‍ഷം രാജ്യത്തെ ആദ്യത്തെ പെന്ഷന് അദാലത്തും ഇവിടെയാണ്. അടുത്ത അദാലത്ത് അടുത്തമാസം 16,17 തീയതികളില്‍ പൂനെയില്‍ നടക്കും.
ഓരോ വര്‍ഷവും ഏകദേശം 85,000 സൈനികരാണ് രാജ്യത്ത് സൈനിക സേവനത്തില്‍ നിന്നും വിരമിക്കുന്നത്. രാജ്യത്തിന്റെ സൈനിക ചെലവിന്റെ വലിയൊരുഭാഗം പെന്ഷന് ആയി നല്‍കേണ്ടി വരുന്നുവെന്ന് ശോഭന ജോഷി പറഞ്ഞു. എക്സര്‍വീസ്മെന്‍ ജോയിന്റ് സെക്രട്ടറി കെ.ദമയന്തി, ദക്ഷിണ നാവിക കമാന്‍ഡ് ചീഫ് റിയര്‍ അഡ്മിനറല്‍ ആര്.ബി.പണ്ഡിറ്റ്, രാകേഷ് സൈഗള്‍ (പിസിഡിഎ ഡിഫെന്‍സ് അക്കാദമി, മുംബൈ), രാജേഷ് രഞ്ജന്‍ (സിഡിഎ പെന്ഷന്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: