കൊച്ചി: സംവരണം സംബന്ധിച്ചുള്ള ആര്‍എസ്എസ് പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ച് ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. പട്ടികജാതി, പിന്നോക്കവിഭാഗങ്ങള്‍ക്ക് ഭരണഘടനാനുസൃതമായി നല്‍കിവരുന്ന സംവരണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെതിരായാണ് ആര്‍എസ്എസ് പ്രസ്താവന നടത്തിയത്. ഇതിനെ വളച്ചൊടിച്ച് ഹിന്ദുവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അതില്‍നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനുമാണ് ഇടതു-വലതു മുന്നണി നേതാക്കള്‍ ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
ഗുജറാത്തിലും ഹരിയാനയിലും നടന്ന സംവരണസമരങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് സംവരണത്തെ സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിലെ ഉന്നതവിഭാഗങ്ങള്‍ സംവരണ അവകാശത്തിനുവേണ്ടി ശ്രമിക്കുന്നതിനെയാണ് ആര്‍എസ്എസ് എതിര്‍ത്തത്. സംവരണവിഭാഗങ്ങളുടെ സംവരണ അവകാശം അട്ടിമറിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ അനുവദിക്കില്ലെന്ന് ബാബു പറഞ്ഞു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണവും പട്ടികജാതിപദവിയും നഷ്ടപ്പെടുത്തുന്ന രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ത്തത് സംഘപരിവാര്‍ സംഘടനകള്‍ മാത്രമാണ്.
പിണറായി വിജയന്റെ പാര്‍ട്ടി രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയത് മറക്കരുതെന്ന് ബാബു പറഞ്ഞു. ഭരണഘടന നിലവില്‍ വന്ന് 60 വര്‍ഷം കഴിഞ്ഞിട്ടും യഥാര്‍ത്ഥ അവകാശികള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വ്യാജ ജാതിസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സംവരണ ആനുകൂല്യം തട്ടിയെടുക്കുന്നതായ പരാതികള്‍ അനവധിയാണ്. പി.എസ്.സിയില്‍ 1800-ലേറെ നിയമനങ്ങള്‍ വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നടന്നതായി പിഎസ്സി മെമ്പര്‍ തന്നെ വ്യക്തമാക്കിയതാണ്. ഇതിനോടൊക്കെ മൗനംപാലിച്ചവരാണ് സംവരണത്തിന്റെ പേരില്‍ ഇപ്പോള്‍ മുറവിളികൂട്ടുന്നതെന്ന് ബാബു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: