ആലപ്പുഴ: കാലീത്തീറ്റ വില വര്‍ദ്ധനവ് ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാക്കി. ആറുമാസത്തിനിടെ കാലിത്തീറ്റയുടെ വിലയിലുണ്ടായത് 60 ശതമാനത്തിലേറെ വര്‍ധനവാണ്.
അസംസ്കൃത വസ്തുക്കളുടെ വിലയില്‍ കാര്യമായ വര്ധനയുണ്ടാകാതിരുന്നിട്ടും കാലത്തീറ്റയ്ക്ക് അനിയന്ത്രിതമായ വിലക്കയറ്റമാണ് സംസ്ഥാനത്തുണ്ടാകുന്നതെന്നാണ് പരാതി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന ഒരു സ്വകാര്യകമ്പനിയുടെ കാലത്തീറ്റയില്‍ യൂറിയയുടെ അളവ് കൂടുന്നതായി സംശയമുണ്ടെന്നും ഇത് പശുക്കളുടെ ജീവനുതന്നെ ഭീഷണിയാണെന്നും കേരള അഗ്രസീവ് ഡയറി ഫാര്‍മേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആരോപിച്ചു.
സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ഈ കമ്പനിയുടെ 70 കിലോഗ്രാം പായ്ക്കറ്റില്‍ കാണാനില്ലെന്നും എന്നിട്ടും നടപടിയുണ്ടാകുന്നില്ലെന്നും അസോസിയേഷന് കുറ്റപ്പെടുത്തി. പാലിന്റെ വില അവസാനം വര്‍ധിപ്പിച്ചത് 2014 ഫെബ്രുവരിയിലാണ്.
ഇതിനുശേഷം ഉല്പാദനച്ചെലവില് 70 ശതമാനത്തിലേറെ വര്‍ധനയുണ്ടാതായി ക്ഷീരകര്‍ഷകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഉല്പാദനച്ചെലവിന് ആനുപാതികമായി പാല്‍വില പുനര്‍ നിശ്ചയിക്കണം. ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കുക, കുളമ്പുരോഗം വന്ന് കന്നുകാലികളെ നഷ്ടപ്പെട്ട ക്ഷീരകര്ഷകര്കര്ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയും ക്ഷേമനിധി കുടിശികയും ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയവയാണ് അവര്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.
കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതിന്റെ പതിന്മടങ്ങ് പാലാണ് ഇവിടെ വിപണനം ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ചെക്ക്പോസ്റ്റുകളില്‍ ശക്തമായ സംവിധാനമില്ല. അതിനാല്‍ വ്യാജപാല്‍ ധാരാളമായി കേരളത്തിലേക്ക് കടത്തിവിടുന്ന സംഘങ്ങള്‍ സജീവമാണെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: