കൊച്ചി: ഒരുകാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ ബാര്‍കോഴവിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ. ബാബുവിന്റെ മണ്ഡലം എന്ന നിലയില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ മണ്ഡലം പുനര്‍നിര്‍ണയത്തില്‍ തൃപ്പൂണിത്തുറയില്‍നിന്ന് കുറച്ചുഭാഗം മാറ്റി വേറെ കുറെഭാഗം കൂടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറ നഗരസഭ, മരട് നഗരസഭ, കുമ്പളം ഗ്രാമപഞ്ചായത്ത്, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്, കൊച്ചി കോര്‍പ്പറേഷനിലെ 13 മുതല്‍ 21 വരെ ഡിവിഷനുകള്‍ കൂടിയതാണ് ഇപ്പോള്‍ തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലം.
രാജനഗരി സ്വന്തമാണെന്ന് ഒരു മുന്നണിക്കും അവകാശപ്പെടാനില്ല. ഇരുമുന്നണികളെയും പരീക്ഷിച്ചിട്ടുള്ള തൃപ്പൂണിത്തുറയില്‍ കെ. ബാബു മാത്രമാണ് തുടര്‍ച്ചയായി അഞ്ചുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1991 ല്‍ സിപിഎമ്മിലെ എം.എം. ലോറന്‍സിനെ പരാജയപ്പെടുത്തിയാണ് ബാബു ആദ്യം തൃപ്പൂണിത്തുറയില്‍ വിജയിച്ചത്. ബാബുവിന് മുമ്പ് യുഡിഎഫിലെ പോള്‍ പി. മാണിയും കെ.ജി.ആര്. കര്‍ത്തയും തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കെ.ജി.ആര്. കര്‍ത്ത എന്‍ഡിപി സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചത്. സിപിഎമ്മിലെ ടി.കെ. രാമകൃഷ്ണന് നാലുപ്രാവശ്യവും വി. വിശ്വനാഥമേനോന് ഒരുതവണയും മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
എന്നാല്‍ വരുന്ന നിയമസഭാ തെരഞെടുപ്പില് രാജനഗരി ചരിത്രം മാറ്റിക്കുറിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. മണ്ഡലത്തില്‍ ബിജെപിക്ക് ഉണ്ടായിരിക്കുന്ന ശക്തമായ സ്വാധീനമാണ് കാരണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ 13 കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് ബിജെപി പ്രതിപക്ഷമായി മാറി. മന്ത്രി ബാബുവിന്റെ വാര്‍ഡില്‍പ്പോലും ബിജെപിയാണ് വിജയം നേടിയത്. അഞ്ച് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാംസ്ഥാനത്തും എത്തി.
ഇരുപത്തി ഏഴായിരത്തോളം വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപിക്ക് ഒറ്റക്ക് നേടാന്‍ കഴിഞ്ഞു. ബാര്‍കോഴ വിവാദത്തില്‍പ്പെട്ട മന്ത്രി ബാബു ആറാംതവണ മത്സരത്തിന് ഇറങ്ങുന്നതില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധവും എസ്എഫ്ഐ നേതാക്കളുടെ മാനസികപീഡനത്തെത്തുടര്‍ന്ന് ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ജനവികാരവും തെരഞ്ഞെടുപ്പില്‍ ഏറെ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. എസ്എന്‍ഡിപി, ധീവരസമുദായങ്ങള്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ബിഡിജെഎസ് ഉള്‍പ്പെടുന്ന എന്‍ഡിഎക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.
തൃപ്പൂണിത്തുറയില്‍ പ്രമുഖരെ മത്സരിപ്പിക്കാനില്ലാതെ സിപിഎം വിഷമിക്കുകയാണ്. ജില്ലാ സെക്രട്ടറി പി. രാജീവിന്റെ പേരാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ രാജീവിനെ മത്സരിപ്പിക്കേണ്ടെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാനകമ്മറ്റി തീരുമാനിക്കുകയായിരുന്നു. ഇതോടെ സിപിഎം പ്രതിസന്ധിയിലായി. എം.എം. ലോറന്‍സും കെ. ചന്ദ്രന്‍പിള്ളയും കെ.എന്‍. രവീന്ദ്രനാഥും ഗോപി കോട്ടമുറിക്കലും പരാജയപ്പെട്ട സ്ഥലത്ത് ഇനി ആരെ മത്സരിപ്പിക്കുമെന്ന ചിന്തയിലാണ് സിപിഎം ജില്ലാ നേതൃത്വം. കോഴക്കറ പുരണ്ട ബാബുവിന് പകരം ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിനും സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: