നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തിക്കും തിരക്കുമാണ് ഓരോ പാര്‍ട്ടികളിലും. പുതുമുഖങ്ങളുടെ സാധ്യത കുറച്ച് പഴയ മുഖങ്ങള്‍തന്നെ മത്സരരംഗത്ത് പിടിച്ചുനില്ക്കാന് ശ്രമിക്കുന്നതുകണ്ട് മനംമടുത്ത ഒരു മണ്ഡലത്തില്‍ ഒരു മന്ത്രിക്കെതിരെവന്ന പോസ്റ്റര്‍ ഇത് വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. ”എന്റെ അപ്പൂപ്പനും അച്ഛനും വോട്ടുചെയ്തയാള്ക്ക് ഇപ്പോള്‍ ഞാനും വോട്ടുചെയ്യണോ?” എന്നായിരുന്നു പ്രസക്തമായ ആ ചോദ്യം.
ഈ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമാകുന്ന ഏറ്റവും വലിയ വൈകല്യം സ്ത്രീകളോട് കാട്ടുന്ന അവഗണനയാണ്. കേരളം സ്ത്രീശാക്തീകരണത്തിന്റെ റോള്‍മോഡലായി ഉയര്‍ത്തിക്കാണിക്കുമ്പോഴും ശാക്തീകരണത്തിന്റെ പ്രതിബിംബമായ നിയമസഭയിലേക്ക് വേണ്ടത്ര സ്ത്രീകളെ സ്ഥാനാര്‍ത്ഥികളും എംഎല്‍എമാരുമാക്കാന്‍ പുരുഷമേധാവിത്വ മനഃസ്ഥിതി പുലര്‍ത്തുന്ന യുഡിഎഫ്-എല്‍ഡിഎഫ് പാര്‍ട്ടികള്‍ ശ്രമിക്കുന്നില്ല.
1957 ല്‍ ആറ് സ്ത്രീകളാണ് നിയമസഭയിലെത്തിയത്. ഇപ്പോഴത്തെ മന്ത്രിസഭയില്‍ ജയലക്ഷ്മി മന്ത്രിയായത് രാഹുല്‍ഗാന്ധി കല്പ്പിച്ചകാരണം മാത്രമാണ്. ആദിവാസി മേഖലയിലെ അനിഷേധ്യ നേതാവായ, ആദിവാസികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി നിരന്തരം പോരാടുന്ന സി.കെ. ജാനുവിന്റെ പേര് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതുപോലുമില്ല. ”ഈ വഴിയില്‍ ഞങ്ങള്‍ നേരിട്ട പീഡനവും മര്‍ദ്ദനവും ജനങ്ങള്‍ക്കും പ്രകൃതിക്കും വേണ്ടിയായിരുന്നു. ഒരുപാട് ഭീഷണികളും പീഡനങ്ങളും സഹിച്ചാണ് ഈ സമരത്തിന്റെ മുന്നണിയില്‍ ഞാന്‍ നിലയുറപ്പിച്ചത്. 57 കള്ളക്കേസുകളില്‍ പ്രതിയാക്കിയിട്ടും തളരാതിരുന്നത് ആദിവാസികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന നിശ്ചയദാര്‍ഢ്യം മൂലമായിരുന്നു” എന്ന് സി.കെ. ജാനു എഴുതുന്നു. പക്ഷെ വിപ്ലവം പറയുന്ന പാര്‍ട്ടിപോലും ജാനുവിനെ മത്സരരംഗത്തക്ക് ക്ഷണിച്ചില്ല.
പഞ്ചായത്തില്‍ 50 ശതമാനം സംവരണം ലഭിച്ചതിനാലാണ് അവിടെ സ്ത്രീസാന്നിധ്യമുള്ളത്. രാഷ്ട്രീയത്തില്‍ തിളങ്ങുന്ന സ്ത്രീകളെ ഒരു പരിധിക്കപ്പുറം കടക്കാന്‍ ഒരു പാര്‍ട്ടിയിലെയും നേതാക്കള്‍ അനുവദിക്കുകയില്ല എന്ന് പറയേണ്ടി വരും. സിപിഎമ്മില്‍ കെ.കെ. ലതികയും അയിഷപോറ്റിയും കെ.എസ്. ശ്രീലേഖയും മാത്രമാണുള്ളത്. ബിജിമോള്‍, ഗീതാഗോപി എന്നിവര്‍ സിപിഐയിലും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 14 പേരെയും സിപിഎം 10 പേരെയും സിപിഐ മൂന്നുപേരെയും സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ബിജെപി 14 പേരെയാണ് രംഗത്തിറക്കിയത്. മുസ്ലിം ലീഗാകട്ടെ ഒരാളെയും സ്ഥാനാര്‍ത്ഥിയാക്കിയില്ല.
സ്ത്രീശാക്തീകരണം ആഗോളലക്ഷ്യമാണ്. സ്ത്രീ ഒരു ബഹുമുഖപ്രതിഭാസമാണ്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, പാരിസ്ഥിതിക രംഗങ്ങളിലെല്ലാം സ്ത്രീ സ്വന്തം കഴിവുകള്‍ തെളിയിക്കുന്നുണ്ട്. സ്ത്രീ-പുരുഷ പ്രാതിനിധ്യം ഉണ്ടെങ്കില്‍ അത് രാജ്യത്തിന്റെ പുരോഗതി വര്‍ധിപ്പിക്കും. സ്ത്രീകള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല എന്ന പുരുഷ പ്രചാരണം കളവാണെന്ന് സ്ത്രീകള്‍ തെളിയിച്ചുകഴിഞ്ഞു. എങ്കിലും സ്ത്രീകള്‍ ഇന്നും രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളിലാണ്.
മനുഷ്യവികസനസൂചികയില്‍ ഭാരതത്തിന്റെ സ്ഥാനം വളരെ താഴെ, 134 ആണ്. 187 രാജ്യങ്ങളുടെ നിരയിലാണ് ഈ സ്ഥാനം. ഭാരത പാര്‍ലമെന്റിലെ സ്ത്രീസാന്നിധ്യം 10-11 ശതമാനം മാത്രമാണ്. മുസ്ലിംരാജ്യങ്ങളായ പാക്കിസ്ഥാനെക്കാളും ബംഗ്ലാദേശിനെക്കാളും താഴെയാണിത്. സ്ത്രീ-പുരുഷ സമത്വം ഇവിടെ ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല. ജനായത്ത ഭരണം സ്ത്രീക്കും പുരുഷനും തുല്യതയാണ് നല്കുന്നതെങ്കിലും.
ഒഴിവാക്കപ്പെടുന്ന വിഭാഗങ്ങളില്‍ സ്ത്രീകളാണ് മുന്നില്‍. ലിംഗനീതി എന്നത് നിഘണ്ടുവില്‍ ഒതുങ്ങുന്ന വാക്കാണ്. സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പരിശീലനം നല്‍കേണ്ടതാണെന്ന് പ്രസിദ്ധ കവയിത്രി സുഗതകുമാരി പറയുന്നു. തീരുമാനമെടുക്കാനും ഭരണം കൈകാര്യം ചെയ്യാനും രാജ്യത്തെ പൗരന്മാരുടെ നേര്പകുതിയിലധികമുള്ളവര്ക്ക് പരിശീലനം നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. 73-ാമത് ഭരണഘടനാ ആക്ടും ഇത് നിര്‍ദ്ദേശിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പുരുഷാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളാണ്. അവര്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. വനിതാസ്ഥാനാര്‍ത്ഥിയെ പേരിനുമാത്രം നിര്‍ത്തുമ്പോഴും അത് തീരെ ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലാണ്. ഉദാഹരണത്തിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് മത്സരിച്ചത് വി.എസ്. അച്യുതാനന്ദനെതിരെയായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു പെണ്പുതുമുഖമായിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ പൊതുധാരണ സ്ത്രീകള്‍ രാഷ്ട്രീയമെന്തെന്ന് അറിയാത്തവരാണ് എന്നാണ്. രാഷ്ട്രീയം എന്നാല്‍ അഴിമതി എന്നാണ് വ്യാഖ്യാനമെങ്കില്‍ അവര്‍ക്ക് അത് വേണ്ടത്ര അറിയില്ലെന്നുവരാം.
സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ധിക്കുന്നത് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്ന പുരുഷധാരണയും ശക്തമാണ്. പക്ഷെ ശാക്തീകരിക്കപ്പെടുന്ന സ്ത്രീയുടെ നേരെ അക്രമസാധ്യത കുറവാണ്. ഇന്ന് സ്ത്രീകള്‍ക്ക് നിയമസഭാ പ്രവേശനത്തിന് പുരുഷന്മാരുടെ രക്ഷാധികാരം വേണം. രാഷ്ട്രീയ രക്ഷാകര്‍തൃത്വം ഇല്ലാതെ രാഷ്ട്രീയാധികാരത്തിന്റെ പടവുകള്‍ കയറാന്‍ സ്ത്രീക്ക് സാധ്യമല്ലാത്ത രാഷ്ട്രീയ കാലാവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്.
സ്ത്രീകള്‍ രാഷ്ട്രീയരംഗത്ത് വന്നാല്‍ സ്ത്രീകളുടെ ശബ്ദം നിയമസഭയില്‍ ഉയരും. സ്ത്രീകള്‍ വികസനത്തിന്റെ ആണിക്കല്ലാണ്. കേരളത്തിലെ കുടുംബശ്രീ എന്ന പ്രസ്ഥാനം സ്ത്രീകളുടെ കഴിവും പാടവവും നേതൃസാമര്ത്ഥ്യവും എല്ലാം തെളിയിച്ചതാണ്. പക്ഷെ ഇവിടെ ലിംഗനീതിയില്ല. അതുകൊണ്ടുതന്നെ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ നാമമാത്രമാണ്. പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഭാരതത്തെക്കാള്‍ എത്രയോ മെച്ചമാണ്.
വോട്ടുചെയ്യാന്‍ മാത്രമല്ല, അഭിപ്രായം പ്രകടിപ്പിക്കാനും രാഷ്ട്രീയപ്രസ്ഥാനങ്ങള്ക്കുവേണ്ടി മത്സരിക്കാനും സ്ത്രീ തയ്യാറാണ്. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തമാണ് ജനായത്ത ഭരണത്തിന്റെയും പുരോഗതിയുടെയും മുഖമുദ്ര. ആള് ഇന്ത്യാ വിമന്‍സ് കോണ്ഫറന്സില്പോലും ആദ്യം സ്ത്രീസാന്നിധ്യം 4.4 ശതമാനമായിരുന്നു. പതിനാലാമത്തെ മീറ്റിംഗില്‍ അത് 9.51 ശതമാനമായി.
ആഗോളതലത്തില്‍ വനിതാ പാര്‍ലമെന്റംഗങ്ങള്‍ 18.6 ശതമാനമാണ്. 2007 ആയപ്പോള്‍ 28 രാജ്യങ്ങളില്‍ 30 ശതമാനം സ്ത്രീകള്‍ പാര്‍ലമെന്റിലെത്തി. ഭാരതത്തില്‍- കേരളത്തില്‍ വിശേഷിച്ചും പല കാര്യങ്ങളിലും പുരുഷമേധാവിത്വമാണ് പുലരുന്നത്. പുരുഷന്റെ അനുവാദം കൂടാതെ സ്ത്രീ ഒരു കാര്യത്തിനും തുനിയുകയില്ല. ഇന്ന് ഓഫീസുകളില്‍ ജോലിചെയ്യുന്ന വനിതകള്‍പോലും കിട്ടുന്ന ശമ്പളം ഭര്‍ത്താവിനെ ഏല്‍പ്പിക്കുന്ന രീതി തുടരുന്നു.
സ്ത്രീ അടുക്കളയില്‍ ഒതുങ്ങേണ്ടവളാണ്, കുട്ടികളെ പ്രസവിച്ച് വളര്‍ത്തേണ്ടവള്‍ മാത്രമാണ് എന്ന ധാരണ ഇന്നും ശക്തമാണ്. ഭര്‍ത്താവ് മദ്യപിച്ചുവന്ന് നടത്തുന്ന ഗാര്‍ഹികപീഡനം കൂടുന്നു എന്നതിന് തെളിവാണ് കുടുംബകോടതികളില് വര്‍ധിച്ചുവരുന്ന കേസുകളും വിവാഹമോചന അപേക്ഷകളും. പുത്രന്മാര് വൃദ്ധയായ മാതാവിനെ അമ്പലനടയിലും ബസ്സ്റ്റാന്റിലും ഉപേക്ഷിക്കുന്നു.
ഇന്ന് സ്ത്രീക്ക് രക്ഷകരില്ല എന്ന പരമാര്‍ത്ഥം സ്ത്രീകള്‍ ഉള്‍ക്കൊള്ളേണ്ടതാണ്. അതുകൊണ്ടുതന്നെ സ്വയം ശാക്തീകരണത്തിനും രാഷ്ട്രീയശാക്തീകരണത്തിനും രാഷ്ട്രീയത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കാനും സ്ത്രീ മുന്നോട്ടുവരണം. ഇന്ന് ഏത് സ്ത്രീയാണ് മക്കളുടെ കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുന്നത്? ഓഫീസില്‍നിന്നു വന്നാല്‍ ടിവി ഓണ്‍ചെയ്ത് സീരിയലുകളില്‍ മുഗ്ധരായിപ്പോകുന്ന സ്ത്രീകളെയല്ലേ നാം കാണുന്നത്? ഇന്ന് വീടുകളില്‍ ഭക്ഷണമേശ അപ്രസക്തമാണ്. ഇന്നത്തെ ഭക്ഷണരീതി ടിവിയുടെ മുന്നിലിരുന്ന് കഴിക്കലാണ്.
കാലം ഇങ്ങനെ മാറിയെങ്കിലും പുരുഷമേധാവിത്വത്തില്‍നിന്നും സ്ത്രീ മുക്തയല്ല. ഭര്‍ത്താവിനെയോ പുത്രനെയോ അവഗണിക്കാതെ, കുടുംബസുരക്ഷ ഉറപ്പുവരുത്തി അഭ്യസ്തവിദ്യരായ സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നാല്‍ ഇന്ന് നിയമസഭയില്‍ കാണുന്ന പല അപച്യുതികളും ഇല്ലാതാകും. ബിജിമോളെപ്പോലെ ആത്മവിശ്വാസം വേണമെന്നു പറയുമ്പോഴും കൈക്കരുത്ത് അക്രമികള്‍ക്കെതിരെ പ്രയോഗിക്കാനുള്ളതാണ്, ഉദ്യോഗസ്ഥരെയും മറ്റും മര്ദ്ദിക്കാനുള്ളതല്ലെന്ന് ഓര്‍മ്മ വേണം.
ഇന്ന് സ്ത്രീകള്‍ മുഖ്യമന്ത്രിപദംവരെ അലങ്കരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ്സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഹിലരി ക്ലിന്റനാണ്. ജര്‍മനി ഭരിക്കുന്നത് ഏംഗലാ മെര്‍ക്കലാണ്. ഷീലാ ദീക്ഷിത് ദല്‍ഹിയും ദളിതയായ മായാവതി യുപിയും ഭരിച്ചിരുന്നു. രാജസ്ഥാന് ഭരിക്കുന്നത് വിജയരാജെ സിന്ധ്യയും തമിഴ്നാട് ഭരിക്കുന്നത് ജയലളിതയും ബംഗാള്‍ ഭരിക്കുന്നത് മമതയുമാണ്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണല്ലോ. ഇൗവിധം മാതൃകകള്‍ മുന്നിലുള്ളത് കാണാന്‍പോലും വിസമ്മതിച്ച് അന്തര്‍മുഖരായി, അടുക്കള കേന്ദ്രീകൃതമായി ജീവിതം പാഴാക്കാതെ രാഷ്ട്രീയത്തില്‍ ഇറങ്ങി സമൂഹത്തിന് പ്രത്യേകിച്ച് വനിതകള്‍ക്ക് പ്രയോജനം ലഭിക്കാന്‍ യത്നിക്കണം. കേരളം സ്ത്രീസാക്ഷരതയില്‍ മുന്നിലും സ്ത്രീശാക്തീകരണത്തില്‍ പിന്നിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: