പാലക്കാട്/ മലപ്പുറം: ചിറ്റൂരിലും പെരിന്തല്‍മണ്ണയിലുമായി നാലേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടിച്ചു. ചിറ്റൂരിനടുത്ത് വാഹനപരിശോധനക്കിടെ 2,97,50,000 രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ചിറ്റൂര്‍-ഗോപാലപുരം റോഡില്‍ ആലംകടവ് പാലത്തിന് സമീപം വെച്ച് ടി എന്‍ 04. എ ക്യൂ നമ്പര്‍ ആഡംബര കാറില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചകുഴല്പണം പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട്, താമരശേരി, ഉണ്ണിക്കുളം സ്വദേശികളായ വി.കെ. ഹാരീസ് (35), വടക്കേപറമ്പില്‍ ഹൗസ് ഹാരീസ് (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം, കോഴിക്കോട് ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകുകയായിരുന്നു പണമെന്ന് പിടിയിലായവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതിന് മുമ്പും കുഴല്‍പ്പണം കടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. വാഹനത്തിന്റെ സീറ്റിനടിയില്‍ രഹസ്യഅറ നിര്‍മിച്ച് അതില്‍ പണം ഒളിപ്പിച്ചാണ് കടത്താറുള്ളത്. വാഹനം പരിശോധിച്ച സമയം പ്രതികള്‍ നിസാരമായി വാഹനത്തില്‍ ഒന്നും ഇല്ലെന്നും പറഞ്ഞിരുന്നുവെങ്കിലും വിദ്ഗധ പരിശോധനയിലൂടെയാണ് രഹസ്യഅറ പോലീസ് കണ്ടെത്തുകയായിരുന്നു.
കുഴല്‍പണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരുകയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് അതിര്‍ത്തി സ്റ്റേഷനുകളില്‍ പ്രത്യേക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹന പരിശോധന നടത്തി വരുകയാണ്.
കേരളത്തിലേക്ക് അതിര്‍ത്തി പ്രദേശങ്ങളിലൂടെ ദിവസവും കോടികണക്കിന് രൂപയുടെ കുഴല്‍പ്പണം വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ഏര്‍പ്പെടുത്തിയത്. ആഡംബര കാറുകളാണ് കുഴല്പണകടത്തുകാര് പണം കടത്തുന്നതിനായി ഉപയോഗിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, ഡി വൈ എസ് പി സുള്‍ഫിക്കര്‍, ചിറ്റൂര്‍ സി ഐ കെ എം ബിജു, ചിറ്റൂര്‍ എസ് ഐ ബഷീര്‍ സി ചിറക്കല്‍, എസ് ഐ രാജേഷ് അയോടന്‍, എസ് ഐ വിജയന്, സി പി ഒമാരായ ബ്രിജിത്ത്, ശ്രീനാഥ്. ജൂനൈദ്, വിനോദ് കുമാര്‍, സന്തോഷ്കുമാര്‍, രഘു, രഞ്ജിത്ത്, ഡി വി ആര് എച്ച് സി ബാലന് എന്നിവരാണ് കുഴല്‍പ്പണം സംഘത്തെ പിടി കൂടിയത്.
പെരിന്തല്‍മണ്ണയില്‍ ഒന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. പട്ടാമ്പി കൊപ്പം സ്വദേശികളായ തൃപ്രകാവില് അബ്ദുള്‍ റഷീദ്(35), മുഹമ്മദ് നവാസ്(26) എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്ന് കാറില്‍ കൊണ്ടുവന്ന 11972000 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കാറിന്റെ മുന്സീറ്റുകള്ക്കടിയില് പ്രത്യേകം അറയുണ്ടാക്കി അതില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വാഹന പരിശോധനക്കിടെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു അറയുടെ നിര്‍മ്മാണം.
കേരളത്തിലെ വിവിധ ജില്ലകളിലായി വേരോട്ടമുള്ള ഹവാല സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. മാസങ്ങള്‍ക്കിടയില്‍ മലപ്പുറത്ത് നിന്നും ഏഴുകോടിയോളം രൂപ പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: