മൂന്നാമത്തെ സംഘടിത സെമിറ്റിക് മതമായ മാര്‍ക്സിസവും വ്യത്യസ്തമല്ല. ഒരു സാഹിത്യകാരന് ആദ്യമായി തന്റെ സാഹിത്യസപര്യ അവസാനിപ്പിക്കേണ്ടിവന്നത് പെരുമാള്‍ മുരുകനല്ല. ഇവിടെ കേരളത്തില്‍ മാര്‍ക്സിസ്റ്റ് സമ്മര്‍ദ്ദത്തെതുടര്‍ന്നാണത്. ഇടതുപക്ഷ സഹയാത്രികനായ എം.സുകുമാരന്‍ ആയിരുന്നു ആ ഹതഭാഗ്യന്. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യപ്രവണതകള്‍ക്കെതിരെ നിരവധി കഥകള്‍ എഴുത്തുകയും ഇടതുയൂണിയന്‍ പ്രവര്ത്തിനം കാരണം തന്റെ മെച്ചപ്പെട്ട ജോലിപോലും നഷ്ടപ്പെടുകയും ചെയ്തയാളാണ് എം. സുകുമാരന്‍.
ചാട്ടുളിയുടെ പ്രതീതി ജനിപ്പിക്കുന്ന ശൈലിയായിരുന്നു ആദ്ദേഹത്തിന്റേത്. എന്നാല്‍ ഒരിക്കല്‍ അദ്ദേഹം“’ശേഷക്രിയ’ എന്നൊരു കഥയെഴുതി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലനിന്നിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളുടെയും ദളിത് പീഡനത്തിന്റെയും യഥാര്‍ത്ഥ ചിത്രം ആ കഥയില്‍ വരച്ചുചേര്‍ത്തു. സഖാവായ പുലയന് കുഞ്ഞയ്യപ്പന് മലയാളികളുടെ മനസ്സിലെ നൊമ്പരമായി. അതിലൊക്കെ ഉപരിയായി പര്‍ട്ടിക്കുള്ളില്‍ ഈ കഥ ഒരു വിസ്ഫോടനംതന്നെ സൃഷ്ടിച്ചു. അന്നേവരെ പര്‍ട്ടിയുടെ കണ്ണും കരളുമായിരുന്ന കഥാകൃത്ത് അനഭിമതനായി. സുകുമാരന്റെ സൃഷ്ടികള്‍ സാംസ്കാരിക ഗുണ്ടകള്‍ കീറിമുറിച്ചു.
പാര്‍ട്ടി ചെലവില്‍ പൂരപ്രബന്ധങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതിലൊക്കെ അപ്പുറമായി പാര്‍ട്ടി പുസ്തകശാലയില്‍നിന്നു എം.സുകുമാരന്റെ പുസ്തകങ്ങള്‍ നീക്കംചെയ്തു. അങ്ങനെ അവസാനം ആരോടും ഒന്നുംപറയാതെ സുകുമാരന്‍ നിശബ്ദനായി. അന്ന് ഫേസ്ബുക്കില്ലായിരുന്നതുകൊണ്ട് പെരുമാള്‍ മുരുകന് ചെയ്തതുപോലെ ഒരു പോസ്റ്റ് ഉണ്ടായില്ല. വിഷയം മാര്‍ക്സിസ്റ്റ് മതത്തെ സംബന്ധിക്കുന്നതായതുകൊണ്ട് കപടഫാസിസ്റ്റുവിരുദ്ധരുടെ വിലാപകാവ്യങ്ങളുമുണ്ടായില്ല. ഒരുകാലത്ത് മലയാള സാഹിത്യത്തിലെ കരുത്തിന്റെ പ്രതീകമായിരുന്ന ആ മനുഷ്യന് ഇന്നും തിരുവനന്തപുരത്ത് അവഗണനയനുഭവിച്ചു കഴിയുന്നുണ്ട്. പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും പക്ഷേ എം.സുകുമാരന്റെ ദുരവസ്ഥ മനപ്പൂര്‍വം വിഴുങ്ങി.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ മാനവപക്ഷത്തുനിന്നു സംവദിച്ചയാളാണ് എം.ഗോവിന്ദന്. സമഗ്രാധിപത്യ പ്രവണതകള്‍ നിറഞ്ഞ എന്തിനെയും ആദ്ദേഹം എതിര്‍ത്തിരുന്നു. അടിമുടി സ്റ്റാലിനിസം ഗ്രസിച്ച കേരള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ എം.ഗോവിന്ദന് സമഗ്രമായിത്തന്നെ വിമര്‍ശിച്ചു. പുസ്തകംവിട്ടു പുറത്തുചാടിയ ഗോവിന്ദ ചിന്തകള്‍ പാര്‍ട്ടിയെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. പാര്‍ട്ടി അതിന്റെ സര്‍വശക്തിയുമെടുത്താണ് ഗോവിന്ദനെയും ചിന്താധാരയെയും ആക്രമിച്ചത്. അരാഷ്ട്രീയവാദി എന്നുള്ള പട്ടം ഗോവിന്ദന് പതിച്ചുനല്കാന് ഇഎംഎസ് ഒട്ടൊന്നുമല്ല പരിശ്രമിച്ചത്. പാര്‍ട്ടിവിട്ട കവി കെ.സി ഉമേഷ് ബാബുവിനെ കൊലപ്പെടുത്താന്‍ ചില മാര്‍ക്സിസ്റ്റ് കേന്ദ്രങ്ങള്‍ തീരുമാനിച്ചു എന്നത് കേരളം ഞെട്ടലോടെ ശ്രവിച്ച വാര്‍ത്തയാണ്.
സിനിമയാണ് സെമിറ്റിക് മാര്‍ക്സിസ്റ്റുകളുടെ കൈക്കരുത്തറിഞ്ഞ മറ്റൊരു മേഖല. പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയില്പോലും സിനിമ ഒരായുധമായിരുന്നു. വി.എസ് അച്യുതാനന്ദനെ ഇകഴ്ത്താനും പിണറായി വിജയനെ പുകഴ്ത്താനും ‘രൗദ്രം’ എന്ന സിനിമ നന്നായി പരിശ്രമിക്കുന്നുണ്ട്. ആരെയും ചെളിവാരിയെറിയാനല്ല, ചിലരെ തുറന്നുകാട്ടാനാണ് എന്നായിരുന്നു രൗദ്രത്തിന്റെ പരസ്യവാചകം. കൂടാതെ ചീഫ് മിനിസ്റ്റര്‍ കെ. ആര് ഗൗതമി, ജനം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിപി 51 വയസ്സ് 51 വെട്ട് എന്നീ സിനിമകളും അവയുടെ പ്രവര്‍ത്തകരും വിവിധതരത്തില്‍ സെമിറ്റിക് മാര്‍ക്സിസ്റ്റുകളുടെ ഫാസിസത്തിന്റെ ചൂടറിഞ്ഞവരാണ്. ഹൈന്ദവര്‍ മാതാവായും ദേവതയായും കരുതുന്ന വിവിധ നാരീരത്നങ്ങളെ എം.എഫ് ഹുസൈന് തന്റെ പെര്‍വേര്‍ഷന്‍ പ്രകടിപ്പിക്കാനുള്ള ഉപാധിയാക്കി ചില അശ്ലീലചിത്രങ്ങള്‍ വരച്ചപ്പോള്‍, ആ ഹുസൈന്റെ സേവനത്തിന് അവാര്‍ഡ് നല്കുവാനാണ് മാര്‍ക്സിസ്റ്റ് നേതാവ് എം.എ ബേബി തീരുമാനിച്ചത്. അതേയവസരത്തില്‍ തൊടുപുഴയില്‍ കുറെ തീവ്രവാദികള്‍ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോള്‍ ആ അദ്ധ്യാപകന് മടയനാണ് എന്നാണ് ബേബി പ്രതികരിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വിവിധ മുസ്ലിം സംഘടനകളും മുസ്ലിം പിന്തുണയുള്ള പ്രസിദ്ധീകരണങ്ങളും ചെയ്യുന്നതും എടുത്തുപറയേണ്ട ഇരട്ടത്താപ്പാണ്. കേരളത്തിലെ മാധ്യമ സാംസ്കാരികരംഗത്ത് തങ്ങളുടെതായ ഒരു കൊക്കസിനെ സൃഷ്ടിക്കുന്നതില്‍ അവര്‍ വന്‍വിജയം കൈവരിച്ചു. പ്രത്യക്ഷത്തില്‍ ഇടതുപക്ഷമെന്ന് തോന്നിക്കുന്ന നിരവധി അടിമകളെയും കൂലിയെഴുത്തുകാരെയും ഈ മതവര്‍ഗീയ സംഘടനകള്‍ സംഭാവനചെയ്തിട്ടുണ്ട്.
പേനയുന്തികളായും പ്രതികരണ തൊഴിലാളികളായും മനുഷ്യാവകാശ പ്രവര്‍ത്തകരായും എന്നുവേണ്ട, മാനായും മയിലായും കുയിലായും അത്തരക്കാര്‍ സാംസ്കാരിക നഭോമണ്ഡലത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഇടതുവശംചേര്‍ന്ന് സഞ്ചരിക്കുമെങ്കിലും തരംകിട്ടുമ്പോഴൊക്കെ ഹൈന്ദവരെ പുലഭ്യംപറയുമവര്. ഇര/വേട്ടക്കാരന് എന്നീ ദ്വന്ദ്വങ്ങളില്‍ പല ചര്‍ച്ചകളേയും ഒതുക്കാന്‍ ഇവര്‍ പ്രത്യേക പ്രവീണ്യം നേടിയിട്ടുണ്ട്. അവരുടെയൊക്കെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ഈ സംഘടനകളുടെ തീരുമാനവും അജണ്ടകളും അനുസരിച്ചായിരിക്കും. എപ്പോഴൊക്കെ തങ്ങളുടെ യജമാനന്മാരുടെ വികാരത്തിന് പോറല്‍ ഏല്‍ക്കാറുണ്ടോ അപ്പോഴൊക്കെ ആത്മാര്‍ഥതയുള്ള വേട്ടനായ്ക്കളെപ്പോലെ ഇവര്‍ വിമര്‍ശകര്‍ക്കുനേരെ കുരച്ചടുക്കാറുണ്ട്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഇരട്ടത്താപ്പിലെ അവസാനത്തെ ഉദാഹരണമാണ് മാതൃഭൂമി പത്രത്തിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. വിശ്വാസസമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നീക്കം മാതൃഭൂമിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ആദ്യമായല്ലെന്ന് പറഞ്ഞല്ലോ. അപ്പോഴൊക്കെ അവരുടെ വിമര്‍ശനം ഹൈന്ദവതക്കെതിരെയായിരുന്നു. വിശ്വാസികള്‍ എത്രയൊക്കെയാവശ്യപ്പെട്ടാലും സ്വന്തം നിലപാടില്‍നിന്നു പത്രം പിന്മാറിയതായി ഓര്‍മയിലില്ല.
വിഷയം ഹൈന്ദവമായതുകൊണ്ടുതന്നെ കേരളത്തില്‍ നിലനില്‍ക്കുന്ന ഹിന്ദുവിരുദ്ധ മഹാസഖ്യത്തിന്റെ പിന്തുണയും പ്രോത്സാഹനവും അവര്‍ക്ക് നിര്‍ലോഭം ലഭിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്കിലെ ഒരു പോസ്റ്റ് പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള് ഇന്നലെവരെ കീ ജയ് വിളിച്ചവര്‍ പുലഭ്യം പറയുന്ന കാഴ്ചയാണ് കാണുന്നത്. കേരളമിന്നേവരെ കണ്ടിട്ടുള്ളതില്‍വച്ചേറ്റവും വലിയ സൈബര്‍ ബുള്ളിയിങ് ആണ് നടന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവരുടെ കുത്തകാവകാശമുള്ള ഇടതുപക്ഷം മഹാമൗനത്തിലാണ്. കപട ഇടതുപക്ഷമാകട്ടെ പതിവുപോലെ വേട്ടക്കിറങ്ങിയ തങ്ങളുടെ സെമിറ്റിക് യജമാനനുവേണ്ട സഹായം ചെയ്തുകൊടുക്കുന്നു. ഇന്നലെവരെ ചില ഘട്ടങ്ങളില്‍ ഈ റോള്‍ നിര്‍വഹിച്ച തങ്ങളുടെയൊരു സഹചാരിയെയാണ് ആക്രമിക്കുന്നത് എന്നതവര്‍ക്ക് ഒരു വിഷയമേയല്ല. തങ്ങളുടെ മൗലികാവകാശംപോലെ ഹൈന്ദവാചാരങ്ങളെ നിരന്തരം വിമര്‍ശിക്കുന്നവരുടെ ഈ പരിണാമം കണ്ട് ഞെട്ടിനില്‍ക്കുകയാണ് സമൂഹം.
ഈ സാഹചര്യത്തില്‍ നമ്മുടെ സമൂഹം ഇത്തരം കപട ആവിഷ്കാരവാദികളുടെ ഇരട്ടത്താപ്പിനെക്കുറിച്ച് തികഞ്ഞ അവബോധമുള്ളവരാകേണ്ടതുണ്ട്. മാതൃഭൂമിതന്നെ പ്രസിദ്ധീകരിച്ച ബി. സന്ധ്യ ഐപിഎസ് എഴുതിയ ‘ഇതിഹാസത്തില്‍നിന്നുള്ള ഇതളുകള്‍’, ആനന്ദ് നീലകണ്ഠന്റെ ‘രാവണന് പരാജിതരുടെ ഗാഥ’ എന്നിവ ഭാരതീയ ഇതിഹാസങ്ങളെയും വിശ്വാസങ്ങളെയും എഴുത്തുകാരുടെ ഇഷ്ടത്തിന് വ്യാഖ്യാനിക്കുന്നവയാണ്. ഇതില്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച രണ്ടുഗ്രന്ഥങ്ങളും കര്‍ക്കടക മാസത്തിലാണ് പ്രകാശനം ചെയ്തത്. ജനത തങ്ങളുടെ രാമഭക്തി പ്രകടിപ്പിക്കുന്ന പുണ്യരാമായണ മാസത്തില്‍ മലയാളിക്ക് മാതൃഭൂമിയുടെ സമ്മാനമായിരുന്നു ഈ പുസ്തകങ്ങള്‍. ആരും പ്രതിഷേധിച്ചില്ല. ആ പുസ്തകങ്ങളെ അവര്‍ നന്നായി ആഘോഷിക്കുകയും ചെയ്തു.
ഹിന്ദുവിനെ വിമര്‍ശിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് അനന്തമൂര്‍ത്തിയും പെരുമാള്‍ മുരുഗനും അരുന്ധതി റോയിയും കയ്യടിച്ചു സ്വീകരിക്കപ്പെടുന്ന കേരളത്തില്‍ തസ്ലീമ നസ്രീന്, ജസ്റ്റീസ് കെമാല്‍ പാഷ, സല്മാന് റുഷ്ദി എന്നിവര്‍ വേട്ടയാടപ്പെടുന്നു. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും മതതീവ്രവാദികള്‍ എതിരാളികളെ വേട്ടയാടുമ്പോള്‍, ആ മതതീവ്രവാദികളുമായി കപടസഖ്യങ്ങളുണ്ടാക്കി സഹശയനം നടത്തി അവര്‍ക്കാവശ്യമായ ഒളിയിടമൊരുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. ഇതിന്റെ ആഴമറിയണമെങ്കില്‍ പെരുമാള്‍ മുരുകന് വിഷയമുണ്ടായപ്പോള്‍ കേരളത്തിലെ ഒട്ടേല്ലാ മാസികകളും ഒരിക്കലെങ്കിലും അയാളുടെ ചിത്രം മുന്‍പേജില്‍ പ്രസിദ്ധീകരിച്ചു. ചിലര്‍ ആഴ്ചകളോളം ലേഖനങ്ങള്‍ എഴുതി. ഇനിയുള്ള ആഴ്ചകളില്‍ ഒരാളെങ്കിലും മാതൃഭൂമിക്കുവേണ്ടി ചെറുവിരലെങ്കിലും ആനക്കുമോയെന്ന് നോക്കൂ. ഇങ്ങനെ ഹൈന്ദവാചാരങ്ങളെ നിരന്തരം അവഹേളിക്കുവാന്‍ അവര്‍ മത്സരിക്കുമ്പോള്‍ അവയെ തിരിച്ചറിയാനും വേണ്ടപോലെ പ്രതിരോധിക്കുവാനും പൊതുസമൂഹവും വിശ്വാസികളും മുന്നിട്ടിറങ്ങേണ്ടതാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: