കൊച്ചി: മുഖ്യ വിവരാവകാശ കമ്മിഷണറുടെയും ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരുടെയും നിയമനത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി നല്കിയ ശുപാര്‍ശ റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പത്രിക സമര്‍പ്പിച്ചു. വിവരാവകാശ നിയമമനുസരിച്ച് ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയിലാണ് നിയമനം നടത്തേണ്ടതെന്നു സര്‍ക്കാര്‍ നല്കിയ പത്രിക വ്യക്തമാക്കുന്നു.
സമിതിയുടെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെട്ട സമിതിയാണ് ശുപാര്‍ശ നല്‍കിയത്. പ്രതിപക്ഷ നേതാവ് അകാരണമായി എതിര്‍ത്തെങ്കിലും സമിതിയിലെ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് ശുപാര്‍ശ നല്‍കിയത്. ഇതില്‍ അപാകതയില്ല. നിയമനത്തെ എതിര്‍ക്കുന്നവര്‍ ഗവര്‍ണറുടെ ഉത്തരവു വന്നശേഷമാണ് ഇതിനെ ചോദ്യം ചെയ്യേണ്ടത്. മുഖ്യ വിവരാവകാശ കമ്മിഷണര്‍ നിയമനത്തിനായി അഞ്ചുപേരെയും വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തിന് 15 പേരെയും ഉള്‍പ്പെടുത്തി ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇതില്‍ അഞ്ചുപേരെയാണ് ശുപാര്‍ശ ചെയ്തത്.
മറ്റു നിയമനങ്ങള്‍ പോലെ പരീക്ഷയും അഭിമുഖവും നടത്തിയല്ല , പൊതുജീവിതത്തിലെ പ്രാമുഖ്യം, സമസ്ത മേഖലയിലുമുള്ള വിജ്ഞാനം, പരിചയ സമ്പത്ത്, എന്നിവ കണക്കിലെടുത്താണ് നിയമനം നടത്തുന്നത്.
ഹര്‍ജിക്കാരെ ഈ തസ്തികകളിലേക്ക് പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ശുപാര്‍ശയെ ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും പത്രികയില്‍ പറയുന്നു. മുഖ്യ വിവരാവകാശ കമ്മിഷണറുടെയും ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരുടെയും നിയമന ശുപാര്‍ശകളെ ചോദ്യം ചെയ്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം മുന്‍ എം.ഡി എസ് സോമനാഥന് പിള്ളയുള്പ്പെടെയുള്ളവര് സമര്‍പ്പിച്ച ഹര്‍ജികളില്‍ പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി സി.വി പ്രദീപ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കി പത്രിക നല്‍കിയത്. ഹര്‍ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: