ഭരണം പിടിക്കാനുള്ള അങ്കപ്പുറപ്പാട് തുടങ്ങിയിരിക്കുന്ന അവസരത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ സ്വഭാവം എന്താണെന്നും ഭാവിയില്‍ അതെങ്ങനെയൊക്കെയാണ് ജനങ്ങളെ ബാധിക്കാന്‍ പോകുന്നതെന്നും തിരുവനന്തപുരം സംഭവം വിരല്‍ചൂണ്ടുന്നു.
കഴിഞ്ഞ ദിവസം നഗരത്തിനടുത്ത കാട്ടായിക്കോണത്ത് മാര്‍ക്സിസ്റ്റുകള്‍ നടത്തിയ നരനായാട്ട് ജനാധിപത്യവിശ്വാസികളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. തികച്ചും ന്യായമായ ആവശ്യത്തിനുവേണ്ടി നടത്തിയ ജനകീയ മാര്‍ച്ചിനു നേരെയാണ് വേട്ടനായ്ക്കളെക്കാള്‍ ഭീകരമായി മാര്‍ക്സിസ്റ്റ് മാടമ്പിമാര്‍ ഇരമ്പിയാര്‍ത്തുവന്നത്. മനുഷ്യരാണ് മുമ്പിലുള്ളതെന്നുപോലും നോക്കാതെയാണ് ഗുണ്ടകള്‍ പ്രകടനത്തില്‍ പങ്കെടുത്തവരെ ആക്രമിച്ചത്.
ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന വില്ലേജ് ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പരിഭ്രാന്തമാക്കിയിരുന്നു. കാട്ടായിക്കോണം മാസ്റ്റര്‍പ്ലാന്‍ വാസ്തവത്തില്‍ ബഹുഭൂരിപക്ഷം വരുന്ന സ്ഥലവാസികളെ അവിടെനിന്ന് ആട്ടിപ്പായിക്കുന്നതാണ്. ഇരുപതിലധികം ക്ഷേത്രങ്ങള്‍, നൂറ് കണക്കിന് വീടുകള്‍ തുടങ്ങിയവ മുച്ചൂടും നശിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് കാട്ടായിക്കോണം മാസ്റ്റര്‍പ്ലാന്‍. നേരത്തെ തന്നെ ഇതിനെതിരെ തദ്ദേശീയര്‍ പ്രക്ഷോഭമുഖത്താണ്. പൂജപ്പുര സെന്‍ട്രല്‍ജയില്‍, ഒട്ടേറെ എന്‍ജിഒ ക്വാര്‍ട്ടേഴ്സുകള്‍ തുടങ്ങിയവ കാട്ടായിക്കോണത്തേക്കു മാറ്റാനുള്ള ബൃഹദ്പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
പദ്ധതി നിലവില്‍ വരുമ്പോള്‍ ഏറെയും ബാധിക്കുന്നത് അവിടത്തെ ഹൈന്ദവ ജനതയെയാണ്. അവരുടെ അരാധനാലയങ്ങളും ജീവനോപാധികളും നിരാധാരമാകുന്ന ഒരു പദ്ധതിയാണിത്. ഈ വിഭാഗത്തെ മാത്രം ബാധിക്കുന്നതായതിനാല്‍ ഇന്നത്തെ ഭരണകൂടവും പ്രതിപക്ഷവും അതിന് ഒത്താശയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികള്‍ അടങ്ങിയ ഫയലില്‍ ഈ പദ്ധതിയും ഉള്‍പ്പെടുത്താന്‍ ഭരണം ഒഴിയാന്‍ തുടങ്ങുന്ന സര്‍ക്കാറും ഏറെ താല്‍പ്പര്യം കാണിച്ചു എന്നതാണ് പ്രത്യേകം എടുത്തുപറയേണ്ടത്. മറ്റു വിഭാഗങ്ങളുടെ ആരാധനാലയങ്ങളെയും വീടുകളെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുകയും എന്തു ചെയ്താലും പ്രതികരിക്കില്ലെന്ന വിശ്വാസത്തില്‍ അവിടത്തെ ദുര്‍ബല വിഭാഗത്തിനു നേരെ കുതിര കയറുകയും ചെയ്യുന്ന സമീപനമാണുള്ളത്.
സര്‍ക്കാറിന്റെയും അവരുടെ ഒത്താശക്കാരുടെയും അജണ്ട മനസ്സിലാക്കിയ പ്രദേശവാസികള്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിച്ച് പദ്ധതി വന്നാലുണ്ടാകുന്ന വിപത്തിനെതിരെ സമരം ആരംഭിക്കുകയായിരുന്നു. അഭൂതപൂര്‍വമായ സ്വീകാര്യതയാണ് പാര്‍ട്ടിക്ക് അവിടെ ലഭിച്ചത്. ബിജെപിയുടെ മുന്നേറ്റം അതുകൊണ്ടുതന്നെ ഇടതിനും വലതിനും അസഹനീയമായി. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ നെറികെട്ട സമീപനത്തില്‍ മനംമടുത്ത് നൂറുകണക്കിനുപേര്‍ ആ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുകയുണ്ടായി. അതിന്റെ ഫലമായി ആ ഭാഗത്തുനിന്ന് ആദ്യമായി ഒരു ബിജെപി കൗണ്‍സിലറും തെരഞ്ഞെടുക്കപ്പെട്ടു. ഒരുകാലത്ത് മാര്‍ക്സിസ്റ്റുകളുടെ കോട്ടയായി അവര്‍ പേശിവിറപ്പിച്ചു നടന്നിരുന്ന സ്ഥലങ്ങളൊക്കെ ബിജെപിയുടെയും അതുമായി ബന്ധപ്പെട്ട സംഘടനകളുടെയും സ്വാധീനവലയത്തിലാണിപ്പോള്‍. ജനങ്ങള്‍ അത്രമാത്രം ഇഴയടുപ്പത്തോടുകൂടിയാണ് അവിടെ കൂടിക്കഴിയുന്നത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ മാര്‍ക്സിസ്റ്റുകളെ വിറളിപിടിപ്പിച്ചു. കണ്ണൂരിലെ പാര്‍ട്ടിയുടെ അസഹിഷ്ണുതാ വൈറസ് ഇവിടെയും ബാധിച്ചു എന്നു സാരം.
കാട്ടായിക്കോണം മാസ്റ്റര്‍പ്ലാനിന്റെ ഗുരുതരസ്വഭാവം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തെ എങ്ങനെയും തച്ചുതകര്‍ക്കണമെന്ന ഉദ്ദേശ്യമാണ് സിപിഎമ്മിനുണ്ടായിരുന്നത്. പാര്‍ട്ടിയുടെ ക്വട്ടേഷന്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് ബിജെപി പ്രകടനത്തെ ആക്രമിച്ചത്. ലോറികളില്‍ കല്ലും ബിയര്‍ കുപ്പിയും ഒന്നിച്ചെത്തിച്ചു. വീടുകളുടെ മുകളില്‍ കയറിനിന്നാണ് അവ പ്രകടനക്കാര്‍ക്കു നേരെ ആഞ്ഞെറിഞ്ഞത്. കുപ്പിച്ചില്ല് വയറ്റില്‍ തറഞ്ഞു കയറിയാണ് ചെങ്കോട്ടുകോണം സ്വദേശി സതീശന്, ലക്ഷംവീട് കോളനി അനീഷ് എന്നിവര്‍ക്ക് ഗുരുതരമായി മുറിവേറ്റത്. തലയ്ക്കു പിന്നില്‍ അടിയേറ്റ ആര്‍എസ്എസ് താലൂക്ക് പ്രചാരക് അമല്‍ കൃഷ്ണനും ഗുരുതരാവാസ്ഥയിലാണ്. തലങ്ങും വിലങ്ങും നടന്ന കല്ലേറിലും കുപ്പിയേറിലും മുന്‍ ബിജെപി അധ്യക്ഷന്‍ വി. മുരളീധരന് ഉള്‍പ്പെടെ പരിക്കേറ്റു.
ഭരണം പിടിക്കാന്‍ പോകുന്ന ഒരു പാര്‍ട്ടി പകല്‍വെളിച്ചത്തില്‍ നടത്തിയ ഈ ആക്രമണങ്ങള്‍ ഒരു പക്ഷേ, വരാന്‍ പോകുന്ന സംഭവവികാസങ്ങളുടെ തുടക്കമാവാം. അവരുടെ കുന്തമുന ബിജെപിക്കെതിരെ ആയതിനാല്‍ സര്‍ക്കാറും അയഞ്ഞ സമീപനം സ്വീകരിക്കാനാണ് സാധ്യത. ലോറികളില്‍ മാരകായുധങ്ങളുമായി പ്രകടനത്തെ അക്രമിക്കാന്‍ മുന്നൊരുക്കം നടത്തിയതിനെക്കുറിച്ച് പോലീസിന് വ്യക്തമായി അറിവുണ്ട്. എന്നാല്‍ അവര്‍ ഗൗരവത്തോടെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപിക്കുണ്ടാവുന്ന മേല്‍ക്കൈ എങ്ങനെയും തടയേണ്ടത് ഇടതിനും വലതിനും ജീവല്‍പ്രശ്നമായതിനാല്‍ അക്രമികള്‍ക്കുനേരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇടയില്ല. അങ്ങനെ വന്നാല്‍ സ്ഥിതിഗതികള്‍ അത്ര സുഗമമായി മുന്നോട്ടുപോവില്ലെന്നാണ് ജനാധിപത്യവിശ്വാസികള്‍ ഓര്‍മ്മപ്പെടുത്തുന്നത്. സമാധാനപരമായ പ്രകടനത്തെ അക്രമിച്ച് ചോര വീഴ്ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവരും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാറാവും ഉത്തരവാദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: