ആലപ്പുഴ: അച്യുതാനന്ദന്റെ സ്വന്തം ജില്ലയില്‍ വിഎസ് പക്ഷക്കാരെ പൂര്‍ണമായും വെട്ടി നിരത്തി. കായംകുളം എംഎല്‍എ സി.കെ സദാശിവനടക്കമുള്ള വിഎസ് പക്ഷക്കാരെ വെട്ടിനിരത്തി സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടേറിയേറ്റ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കി. മുന്‍ എംപി സി.എസ്. സുജാതയേയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന ജില്ലാസെക്രട്ടേറിയേറ്റില് കടുത്ത അഭിപ്രായഭിന്നതയുണ്ടായി.
കായംകുളത്ത് സിറ്റിങ് എംഎല്‍എ സി.കെ. സദാശിവനെ ഒരു തവണ കൂടി മല്‍സരിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിലെ ഭൂരിപക്ഷാഭിപ്രായം. കൂടാതെ മുന്‍ എംപിയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ സി.എസ്. സുജാതയെ ചെങ്ങന്നൂരില്‍ മല്‍സരിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ജില്ലയിലെ വിഎസ് പക്ഷനേതാക്കളായ ഇരുവരേയും ജില്ലാസെക്രട്ടേറിയേറ്റ് വെട്ടിനിരത്തി. കായംകുളത്ത് സി.കെ. സദാശിവനെ മത്സരിപ്പിക്കണമെന്ന് ഔദ്യോഗിക പക്ഷത്തെ രണ്ട് നേതാക്കളും ഒരു വിഎസ്പക്ഷനേതാവും സെക്രട്ടേറിയേറ്റില്‍ ആവശ്യപ്പെട്ടു.
സുജാതയ്ക്ക് ചെങ്ങന്നൂരില്‍ ജയസാധ്യതയുണ്ടെന്നും സെക്രട്ടേറിയേറ്റില്‍ അഭിപ്രായമുണ്ടായി. എന്നാല്‍ ഈ നിര്‍ദേശങ്ങളെ അവഗണിച്ച് കായംകുളത്ത് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി പാറക്കാടിന്റെയും ചെങ്ങന്നൂരില്‍ സിപിഎം ഏരിയാ കമ്മറ്റിയംഗം കെ.കെ. രാമചന്ദ്രന് നായരുടേയും പേരുകള്‍ ജില്ലാസെക്രട്ടറി നിര്‍ദേശിച്ചു. നിയോജകമണ്ഡലത്തില്‍ തന്നെയുള്ളവരെ മല്‍സരിപ്പിക്കണമെന്ന വാദമാണ് ഇരുവരുടേയും സ്ഥാനാര്‍ത്ഥിത്വത്തിനായി ഔദ്യോഗികപക്ഷം മുന്നോട്ടുവച്ചത്.
എന്നാല്‍ അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ നടപ്പാക്കാത്ത എന്ത് പ്രാദേശിക വാദമാണ് ചെങ്ങന്നൂരിലും കായംകുളത്തും ഉള്ളതെന്ന് ഔദ്യോഗിക പക്ഷത്ത് നിന്നു തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിനെ ചൊല്ലിയുണ്ടായ ചര്‍ച്ചകള്‍ സെക്രട്ടേറിയേറ്റില്‍ കടുത്ത അഭിപ്രായഭിന്നതയ്ക്ക് കാരണമായി. തുടര്‍ന്ന് തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റിന് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് അറിയിച്ച് ജില്ലാസെക്രട്ടേറിയേറ്റ് പിരിയുകയായിരുന്നു.
ജില്ലയില്‍ ആറു സീറ്റുകളിലാണ് സിപിഎം മത്സരിപ്പിക്കുന്നത്. ജി. സുധാകരന്, തോമസ് ഐസക്ക്, എ.എം ആരീഫ്, ആര്. രാജേഷ് എന്നീ സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് നല്കിയപ്പോള് സദാശിവനെ മാത്രം മത്സരിക്കാന്‍ അനുവദിക്കാതിരുന്നത് വിഎസ് പക്ഷക്കാരനാണെന്ന ഒറ്റക്കാരണം കൊണ്ടാണ്. സുജാതയ്ക്കും വിനയായതും മറ്റൊന്നല്ല, അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന്റെ കരുണയില്‍ സീറ്റ് ഉറപ്പിച്ചപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ചവര്‍ വഴിയാധാരമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: