ആലപ്പുഴ: സിപിഐയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കാനം- ഇസ്മയില്‍ പക്ഷങ്ങള്‍ തമ്മിലുള്ള പോരാട്ടമായി മാറുന്നു. മുതിര്‍ന്ന നേതാവും പാര്‍ട്ടി നിയമസഭാ കക്ഷി നേതാവുമായ സി. ദിവാകരനെ വെട്ടിനിരത്താനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം വിജയംകണ്ട സാഹചര്യത്തില്‍ ഇസ്മയില്‍ പക്ഷത്തിലെ പരമാവധി നേതാക്കളെ സീറ്റു നല്‍കാതെ വെട്ടിനിരത്താനുള്ള തന്ത്രങ്ങളാണ് ഔദ്യോഗിക പക്ഷം പയറ്റുന്നത്.
രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇളവ് നല്കണമെങ്കില് ജില്ലാകമ്മറ്റി ശുപാര്‍ശ നല്‍കണമെന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനം ഫലത്തില്‍ സി. ദിവാകരന് ഇത്തവണ സീറ്റു നിഷേധിക്കുന്നതിനുള്ള തന്ത്രമായിരുന്നു.
സി. ദിവാകരനെ ഇന്നത്തെ അവസ്ഥയില്‍ കൊല്ലം ജില്ലാക്കമ്മറ്റി ശുപാര്‍ശ ചെയ്യില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പക്ഷം ഇങ്ങനെയൊരു നീക്കം നടത്തിയത്. തുടര്‍ച്ചയായി മത്സരിച്ച് ജയിച്ച മറ്റ് ആറു എംഎല്‍എമാര്‍ക്കും ജില്ലാക്കമ്മറ്റിയുടെ ശുപാര്‍ശയില്‍ വീണ്ടും മത്സരിക്കാന്‍ സീറ്റുകള്‍ ലഭിക്കുകയും ചെയ്യും. കെ.ഇ. ഇസ്മയില്‍ പക്ഷക്കാരനായിരുന്ന വി.എസ്. സുനില്‍കുമാര്‍ അപകടം മണത്ത് നേരത്തെ തന്നെ കാനംപക്ഷത്തേക്ക് ചേക്കേറിയിരുന്നു.
പി. തിലോത്തമന്, മുല്ലക്കര രത്നാകരന്, ഇ.എസ്. ബിജിമോള്‍, കെ. രാജു, കെ. അജിത്ത് എന്നിവര്‍ ഔദ്യോഗിക പക്ഷക്കാരായതിനാല്‍ അവര്‍ ജില്ലാക്കമ്മററികളുടെ ശുപാര്‍ശയില്‍ വീണ്ടും മത്സര രംഗത്തെത്തും. ഇവരില്‍ മുല്ലക്കര രത്നാകരന് മാത്രമാണ് ഇസ്മയില്‍ പക്ഷത്തുള്ളത്.
കെ.ഇ. ഇസ്മയില്‍ പക്ഷത്തെ ഒതുക്കി പാര്‍ട്ടി നേതൃത്വം പിടിച്ചെടുത്ത കാനം രാജേന്ദ്രന് വിഭാഗം പാര്‍ലമെന്ററി രംഗത്തും തങ്ങളുടെ അനുയായികളെ സജീവമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി പാര്‍ട്ടിയില്‍ മറ്റൊരു മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
കോട്ടയത്തു നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരരംഗത്തുനിന്ന് കെ.ഇ. ഇസ്മയില്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അടക്കം സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പിന്മാറ്റം. ഈ സാഹചര്യത്തില്‍ കെ.ഇ. ഇസ്മയിലിനെ മത്സരിപ്പിച്ച് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നു.
കാനം പാര്‍ട്ടിയെ നയിക്കുന്ന സാഹചര്യത്തില്‍ ഇസ്മയിലിന് നിയമസഭാ നേതൃത്വം അവകാശപ്പെട്ടതാണെന്ന് അവര്‍ പറയുന്നു. അതിനാല്‍ തന്നെ ഇസ്മയിലിനെ അനുകൂലിക്കുന്നവരെ പരമാവധി പേരെ മത്സര രംഗത്തുനിന്ന് ഒഴിവാക്കുകയെന്ന തന്ത്രമാണ് കാനം രാജേന്ദ്രന് പക്ഷം പയറ്റുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ കാനം വിഭാഗത്തിന്റെ നീക്കങ്ങള്‍ വിജയം കാണാനാണ് സാദ്ധ്യത.
ഈ മാസം അവസാനം ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ്, സംസ്ഥാന കൗണ്‍സില്‍ യോഗങ്ങള്‍ പ്രക്ഷുബ്ധമാകും.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നാണ് പാര്‍ട്ടിയുടെ ഏറ്റവും കരുത്തനായ സംസ്ഥാന സെക്രട്ടറിയായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്ന സി.കെ. ചന്ദ്രപ്പന്റെ നേതൃത്വത്തിലെടുത്ത ആദര്‍ശാത്മക നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ഇപ്പോഴത്തെ സിപിഐ നേതൃത്വം തീരുമാനിച്ചത്. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചു ജയിച്ചവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നായിരുന്നു ചന്ദ്രപ്പന് സെക്രട്ടറിയായിരുന്നപ്പോഴത്തെ തീരുമാനം.
എങ്ങിനെയും ജയിക്കുകയെന്ന നിലപാടിലേക്ക് ഇപ്പോഴത്തെ നേതൃത്വം മാറിക്കഴിഞ്ഞു. ലോക്സഭയില്‍ ഒരു എംപി മാത്രമുള്ള പാര്‍ട്ടിക്ക് ഇവിടെ പരമാവധി എംഎല്‍എമാരെ വിജയിപ്പിച്ചെടുക്കുക എന്നത് നിലനില്പിനെക്കൂടി ബാധിക്കുന്നതായിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ മത്സരിച്ച സിപിഐക്ക് പതിമൂന്നു പേരെയാണ് ജയിപ്പിക്കാന്‍ കഴിഞ്ഞത്. മുന്മന്ത്രിമാരായിരുന്ന കെ.പി. രാജേന്ദ്രന്, ബിനോയി വിശ്വം എന്നിവര്‍ക്ക് പാര്‍ട്ടിനയം അനുസരിച്ച് 2011ല്‍ സീറ്റു നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: