കൊച്ചി: ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇന്നലെ ചേര്‍ന്ന മൂന്നാംവട്ട സെക്രട്ടറിയേറ്റ് യോഗവും തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. തൃപ്പൂണിത്തുറ, കളമശ്ശേരി, തൃക്കാക്കര, കൊച്ചി മണ്ഡലങ്ങളെ സംബന്ധിച്ചാണ് തര്‍ക്കം രൂക്ഷം. മന്ത്രി ബാബുവിനെതിരെ തൃപ്പൂണിത്തുറയില്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ജില്ലാ കമ്മറ്റി യോഗത്തിന്റെ അഭിപ്രായം.
എന്നാല്‍, സംസ്ഥാന നേതൃത്വം ബാബുവിനെതിരെ രാജീവിനെ മത്സരിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇന്നലത്തെ സെക്രട്ടറിയേറ്റ് യോഗവും രാജീവിന്റെ പേര് തന്നെ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇതിന് വഴങ്ങിയില്ല. ഇതോടെ തൃപ്പൂണിത്തുറയെ സംബന്ധിച്ച ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
കളമശ്ശേരിയിലും തൃക്കാക്കരയിലും കൊച്ചിയിലും ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ ഭിന്നത തുടരുകയാണ്. കളമശേരിയില്‍ മത്സരിക്കാനില്ലെന്ന് കെ. ചന്ദ്രന്‍പിള്ള യോഗത്തില്‍ അറിയിച്ചു. തൃക്കാക്കരയില്‍ ഡോ. സെബാസ്റ്റ്യന്‍ പോളിനെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ കെ.എന്‍. ഉണ്ണികൃഷ്ണന്റെയും സി.എം. ദിനേശ്മണിയുടെയും പേരുകള്‍ ഉയര്‍ന്നതോടെ തര്‍ക്കമായി.
ഇതോടെ തൃക്കാക്കരയുടെ കാര്യത്തിലും തീരുമാനമെടുക്കാനായില്ല. ഇന്നലെ നടന്ന യോഗത്തില്‍ പെരുമ്പാവൂര്‍, വൈപ്പിന്‍, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. പെരുമ്പാവൂരില്‍ സാജുപോളിനെ തന്നെ നാലാംവട്ടവും മത്സരിപ്പിക്കാനും കുന്നത്തുനാട്ടില്‍ അഡ്വ. ഷിജി ശിവജിയെയും വൈപ്പിനില്‍ ശര്‍മ്മയെയും പിറവത്ത് എം.ജെ. ജേക്കബിനെ മത്സരിപ്പിക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി. കോതമംഗലം കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: