പാനൂര്‍: കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം മുറുകുന്നു. ബിജെപിയും, യുഡിഎഫും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി പ്രവര്‍ത്തനം ആരംഭിച്ചിട്ടും, എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എങ്ങുമെത്താതെയിരിക്കുകയാണ്. ഇതു മുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിപ്ലവ ഭൂമികയില്‍ ചെങ്കോടി പാറിക്കാന്‍ സിപിഎം നേതാവ് പി.ഹരീന്ദ്രനെ രംഗത്തിറക്കാന്‍ പാനൂര്‍, കൂത്തുപറമ്പ് ഏരിയാകമ്മറ്റി തീരുമാനമെടുത്തെങ്കിലും ജില്ലാകമ്മറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം ഘടകകക്ഷികള്‍ക്ക് മാറ്റിവെച്ച സീറ്റാണ് കൂത്തുപറമ്പിലേത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് എസ്.എ. പുതിയവളപ്പിനെ പരീക്ഷിച്ചു പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് ഏറെ തിരിച്ചടിയായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരവീണ മണ്ണില്‍ സോഷ്യലിസ്റ്റ് നേതാവ് കെപി.മോഹനന് വിജയം കാണുകയായിരുന്നു. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് മുന്നണിയില്‍ ചേക്കേറിയ കെ.പി.മോഹനന് വിജയിച്ചതിന്റെ ക്ഷീണം ഇന്നും ഇടതുപക്ഷത്തെ അലട്ടുന്നുണ്ട്. ഐഎന്‍എല്‍, സിപിഐ കക്ഷികള്‍ക്ക് സീറ്റു നല്‍കാനാണ് നേതൃത്വത്തില്‍ ധാരണയെങ്കിലും മണ്ഡലത്തിലെ പ്രബലശക്തിയായ സിപിഎം ഇതിനെതിരാണ്. സിപിഐയിലെ സി.എന്‍.ചന്ദ്രന്, സിപിഎമ്മിലെ പി.ഹരീന്ദ്രന്‍ എന്നിവരാണ് അവസാനപട്ടികയിലുളളത്. പി.ഹരീന്ദ്രനു ജില്ലാകമ്മറ്റിയുടെ പിന്തുണ ലഭിക്കാത്തത് തിരിച്ചടിയാണ്. എന്നാല്‍ സി.സദാനന്ദന് മാസ്റ്ററെ പ്രഖ്യാപിച്ച് ബിജെപി ഗൃഹസമ്പര്‍ക്കവും, പ്രചരണവുമായി ഏറെ മുന്നോട്ടു നീങ്ങി കഴിഞ്ഞു. മന്ത്രി കെ.പി.മോഹനന് വികസനസന്ദേശയാത്രയോടെ മണ്ഡലത്തില്‍ പ്രചരണത്തിനു തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിച്ച ഇടതുപക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും നടത്താനാകാതെ വിഷമസന്ധിയിലാണ്. കൂത്തുപറമ്പില്‍ സീറ്റുതര്‍ക്കം രൂക്ഷമായതോടെ എം.വി.ജയരാജന് നിരവധി തവണ പാനൂര്‍, കൂത്തുപറമ്പ് ഏരിയാ കമ്മറ്റികളെ ബന്ധപ്പെട്ട് പരിഹാരത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.സിപിഎം സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന വാശിയില്‍ തന്നെയാണ് രണ്ടു ഏരിയാകമ്മറ്റിയുടെയും തീരുമാനം. ഇതിനു പച്ചകൊടി കാട്ടാന്‍ ജില്ലാകമ്മറ്റി ഇതുവരെ ഒരുങ്ങിയിട്ടുമില്ല. 20നു യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷന് പാനൂരില്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുമെന്നും, സ്ഥാനാര്‍ത്ഥിയെ പോലും കണ്ടെത്താന്‍ കഴിയാത്ത എല്‍ഡിഎഫ് പരാജയം സമ്മതിച്ചു കഴിഞ്ഞതായും യുഡിഎഫ് നേതാക്കള്‍ പറയുന്നു. നൊമ്പരങ്ങള്‍ക്കിടയിലും ആവേശത്തിന്റെ ആള്‍രൂപമായ ആദര്ശധീരന് സി.സദാനന്ദന് മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി ക്യാംപില്‍ പ്രതീക്ഷയുടെ താമരവിരിയിച്ചിട്ടുണ്ട്. ഇത് ഇരുമുന്നണികള്‍ക്കും തലവേദന തന്നെയാണ്. കണ്ണൂരില്‍ ബിജെപി പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലം കൂടിയാണ് കൂത്തുപറമ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: