വിളപ്പില്‍: കാട്ടാക്കട മണ്ഡലത്തില്‍ സ്പീക്കര്‍ എന്‍.ശക്തന് സീറ്റ് നല്‍കണമെന്ന സമ്മര്‍ദ തന്ത്രവുമായി സിഎസ്ഐ സഭ രംഗത്ത്. മണ്ഡലത്തിലെ ജയപരാജയങ്ങള്‍ നിയന്ത്രിക്കുന്നത് തങ്ങളാണെന്നും സീറ്റ് സമുദായ അംഗത്തിന് നല്‍കണമെന്നുമുള്ള വാദവുമായാണ് സഭയുടെ രംഗപ്രവേശം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ധിതവീര്യത്തോടെ സമുദായാംഗത്തിനു വേണ്ടി സഭ ഇറങ്ങിയതോടെ മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസിനോട് അകലാന്‍ തുടങ്ങി.
കാട്ടാക്കട മണ്ഡലത്തില്‍ നിലവിലെ കണക്കുകള്‍ പ്രകാരം എഴുപത് ശതമാനത്തോളം ഹിന്ദുക്കളാണ്. ഇതില്‍ 28 ശതമാനം നായര്‍, 12.5 ശതമാനം ഈഴവ, 29 ശതമാനം മറ്റ് ജാതികള്‍ എന്ന നിലയിലാണ്. 25 ശതമാനമാണ് മണ്ഡലത്തില്‍ ആകെയുള്ള ക്രിസ്ത്യാനികള്‍. 4.5 ശതമാനം മുസ്ലീങ്ങളും കാട്ടാക്കടയിലുണ്ട്. തങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന സമ്മര്‍ദതന്ത്രം പയറ്റിയാണ് സഭ ശക്തനുവേണ്ടി വാദിക്കുന്നത്.
സമുദായത്തിനു വേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നല്കിയ ആനുകൂല്യങ്ങളുടെ പട്ടിക നിരത്തിയാണ് സഭ ശക്തന് പിന്തുണയുമായി എത്തുന്നത്. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന മൂന്ന് കോടി രൂപ വാങ്ങിനല്‍കി, വിളപ്പില്‍ പഞ്ചായത്തിലെ മുളയറയില്‍ ബിഷപ്പ് യേശുദാസന്റെ പേരില്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് അനുവദിപ്പിച്ചു, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന് പുതിയ ബാച്ചുകള്‍ അനുവദിച്ചു, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സഭയ്ക്ക് കീഴിലെ പള്ളികള്‍ക്കും സ്കൂളുകള്‍ക്കും നല്കിയ ധനസഹായങ്ങള്‍- ഇങ്ങനെ നീളുന്നു പട്ടിക. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഒന്നടങ്കം എതിര്‍ത്താലും വിശ്വാസികളുടെ വോട്ടുകൊണ്ടു മാത്രം ശക്തനെ കാട്ടാക്കടയില്‍ വിജയിപ്പിക്കാന്‍ സഭയ്ക്ക് കഴിയുമെന്നാണ് ഇവരുടെ അവകാശവാദം.
കാട്ടാക്കടയ്ക്ക് പുറമെ പാറശാല മണ്ഡലത്തിലും സഭാ വിശ്വാസിക്ക് സീറ്റ് നല്‍കണമെന്ന് സിഎസ്ഐ, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യമുന്നയിക്കുന്നു. നിലവില്‍ പാറശാല എംഎല്‍എ റോമന്‍ കത്തോലിക്ക സഭാംഗമാണ്. ഇവിടെ സഭയുടെ പിആര്‍ഒയും നിലവിലെ വിളപ്പില്‍ പഞ്ചായത്ത് മെമ്പറുമായ എഡ്വിന് ജോര്‍ജിനെ പരിഗണിക്കണമെന്നതാണ് സഭയുടെ ആവശ്യം. പാര്‍ട്ടിക്കുള്ളില്‍ നീറിപ്പുകയുന്ന ശക്തന് വിരുദ്ധവികാരം തണുപ്പിക്കാന്‍ നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സഭയുടെ സമ്മര്‍ദത്തിന് വഴങ്ങി ശക്തന് സീറ്റ് നല്കിയാല് അത് പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. സമുദായാംഗങ്ങളുടെ മാത്രം വോട്ടുകൊണ്ട് വിജയിക്കാമെന്ന ശക്തന്റെ ഗീര്‍വാണം മറ്റ് സമുദായങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നും നേതൃത്വം കരുതുന്നു. ഇത് സംസ്ഥാനത്താകെ അലയടിച്ചാല്‍ ഇതുവരെ ഭിന്നിപ്പിച്ചുനിര്ത്തിയിരുന്ന ഭൂരിപക്ഷ സമുദായങ്ങളുടെ ധ്രുവീകരണം ഉണ്ടാകുമെന്നും അവര്‍ ഭയക്കുന്നു.
കാട്ടാക്കട മണ്ഡലത്തില്‍ പൊതുവെ കോണ്‍ഗ്രസിന് പഴയ സംഘടനാ ശക്തി ഇപ്പോഴില്ല. അകെക്കൂടി പാര്‍ട്ടിക്ക് ഭരണമുള്ളത് ഒരു പഞ്ചായത്തില്‍ മാത്രമാണ്. മറ്റുള്ള അഞ്ചു പഞ്ചായത്തുകളില്‍ മൂന്നിടത്തും പാര്‍ട്ടിയുടെ സ്ഥാനം മൂന്നാമതാണ്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും വിഭാഗീയതയുമാണ് മറ്റൊരു ദൗര്‍ബല്യം.
കാട്ടാക്കടയിലെ എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് എന്നീ സമുദായ സംഘടനകള്‍ ആവശ്യപ്പെട്ടതൊന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സാധിച്ചുകൊടുക്കാന്‍ എംഎല്‍എ തയ്യാറാകാത്തത് മണ്ഡലത്തില്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബിജെപി ശക്തനായ നായര്‍ സമുദായാംഗത്തെ മണ്ഡലത്തില്‍ അവതരിപ്പിക്കുന്നതും കോണ്‍ഗ്രസിലെ ഉന്നതരെ ഭയപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: