രാമപുരം: വിവാദമായ കുറുഞ്ഞി കോട്ടമല പാറമടയ്ക്കെതിരെ വിവിധ സംഘടനകള്‍ നടത്തിയ സമരം ഫലം കണ്ടു. ഇന്നലെ നടന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം പാറമടയ്ക്ക് അനുമതി നിഷേധിച്ചു. പാറമടയ്ക്കു അനുകൂലമായ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് വിദഗ്ദ്ധ സമിതിയെയും യോഗം നിശ്ചയിച്ചു.
ബിജെപി രാമപുരം പഞ്ചായത്ത് കമ്മറ്റിയുടെയും പാറമട വിരുദ്ധ സമര സമിതിയുടെയും നേതൃത്വത്തിലാണ് ഭരണസമിതിയോഗം നടക്കുന്ന ഇന്നലെ വ്യത്യസ്ത പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ബിജെപി മാര്‍ച്ച് ജില്ലാ പ്രസിഡന്റ് എന്‍. ഹരിയും പാറമട വിരുദ്ധ സമിതി സമരം പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനവും ഉദ്ഘാടനം ചെയ്തു.
രാമപുരം അമ്പലക്കവലയില്നിന്നും ആരംഭിച്ച ബിജെപിയുടെ പ്രതിഷേധ പ്രകടനം പഞ്ചായത്താഫീസിന് സമീപം പോലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാന്തരീക്ഷം സംജാതമായെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രശ്നപരിഹാരം കണ്ടു. സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മധു പുത്തന്‍കണ്ടം, ഷാജി പൊരുത്തിക്കല്, ജയപ്രകാശ് ഇലഞ്ഞിപ്പാറയില്‍, പ്രമോദ് കൈപ്പിരിയ്ക്കല്‍, സോബി കമ്പകന്നുങ്കല്, തോമസ് ഉപ്പുമാക്കല്‍, വില്‍സണ്‍ പുതിയകുന്നേല്‍, സിന്ദു ഇരുവേലികുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപി സമരത്തില്‍ മോഹനന് പറയ്ക്കല്‍, മനോജ് ബി. തടത്തില്‍, സുരേഷ് ഏഴാച്ചേരി, അനൂപ്, ജയകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: