തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും നിര്‍മ്മാണത്തിന് കേന്ദ്രബജറ്റില്‍ ഏര്‍പ്പെടുത്തിയ ഒരുശതമാനം എക്സൈസ് തീരുവ പിരിക്കാന്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളില്ലെന്ന് കേന്ദ്ര എക്സൈസ് കമ്മിഷണര്‍ എം. ശ്രീധര്‍ റെഡ്ഡി. നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ആവശ്യമില്ല. കടകള്‍ കയറിയുള്ള പരിശോധനകള്‍ ഉണ്ടാകില്ല. ഉത്പാദകരെയും വ്യാപാരികളെയും വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഉത്പാദകര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈമാസം മുതലാണു നികുതി അടച്ചു തുടങ്ങേണ്ടത്. അതിനുവേണ്ടി ഇപ്പോള്‍ സൂക്ഷിക്കുന്ന രേഖകള്‍ക്കു പുറമെ ഒന്നും അധികമായി തയ്യാറാക്കേണ്ടതില്ല. നിലവില്‍ അടയ്ക്കുന്ന മറ്റു നികുതികളുടെ അടിസ്ഥാനത്തില്‍ എക്സൈസ് തീരുവ വ്യാപാരികള്‍ക്ക് സ്വയം നിശ്ചയിക്കാം. 12 കോടിരൂപ വാര്‍ഷിക ഉത്പാദനമുള്ള ചെറുകിട നിര്‍മ്മാതാക്കള്‍ക്ക് ആറുകോടിരൂപ വരെ നികുതിയിളവു ലഭിക്കും.
സ്വയം വ്യാപാരം നടത്തുന്ന ചെറുകിട ആഭരണ നിര്‍മ്മാതാക്കളെയും വന്‍ ഉത്പാദകര്‍ക്കു വേണ്ടി പണിയെടുക്കുന്ന ചെറുകിടക്കാരെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വജ്രം, മാണിക്യം, ഇന്ദ്രനീലം എന്നിവ പതിക്കാത്ത വെള്ളി ആഭരണങ്ങള്‍ക്കും നികുതി അടയ്ക്കണ്ട. ഇളവുകള്‍ക്കായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നികുതി മാസത്തവണകളായി അടയ്ക്കാം. അതേസമയം, നികുതി അടയ്ക്കാത്തവര്‍ക്ക് എതിരെ പരിശോധന അടക്കമുള്ള നടപടികള്‍ ഉണ്ടാകും. രാജ്യത്ത് ആഭരണ നിര്‍മ്മാണത്തിനായി ഒരുലക്ഷംകോടി രൂപയുടെ സ്വര്‍ണമാണ് പ്രതിവര്‍ഷം വാങ്ങുന്നതെന്നും ശ്രീധര്‍ റെഡ്ഡി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: