വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവിന് പരിഹാരമായപ്പോള്‍ മറ്റ് നിരവധി പ്രശ്നങ്ങള്‍ രോഗികളെ വെള്ളം കുടിപ്പിക്കുന്നു. ഏതുസമയവും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്നുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ രോഗികള്‍ക്കുമേല്‍ പതിക്കുന്ന അവസ്ഥയിലാണ്. കൂടാതെ കൊടുംവേനലില്‍ അല്പം ആശ്വാസം പകരേണ്ട ഫാനുകളെല്ലാം കാലപ്പഴക്കത്താല്‍ ഇഴഞ്ഞാണ് കറങ്ങുന്നത്. ഇവിടെയും തീരുന്നില്ല ദുരിതങ്ങള്‍. ആശുപത്രിയിലെ ശൗചാലയങ്ങളില്‍ ഒന്നും യാതൊരുവിധത്തിലുമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. രാത്രി കാലങ്ങളില്‍ ഒന്നാം വാര്‍ഡില്‍ കിടന്നുറങ്ങുന്ന രോഗികള്‍ അവരുടെ സുരക്ഷിതത്വം സ്വന്തമായി തന്നെ ഉറപ്പുവരുത്തണം. കാലപ്പഴക്കമുള്ള ജനാലകളുടെ പല വാതിലുകളും അടയാത്ത അവസ്ഥയിലാണ്.
രോഗികള്‍ കിടന്നുറങ്ങുന്ന കട്ടിലുകളുടെ അവസ്ഥയും തീര്‍ത്തും ദയനീയമാണ്. ഉറങ്ങുമ്പോഴും ഇവര്‍ കട്ടിലുകള്‍ താഴേക്ക് ഒടിഞ്ഞുവീഴുമെന്ന അവസ്ഥക്ക് മുന്‍കരുതലെടുക്കേണ്ട സാഹചര്യമാണ്. രോഗികളുടെ ഈ അവസ്ഥയെക്കുറിച്ച് ഒന്നുമറിയില്ലെന്ന ഭാവമാണ് ഉത്തരവാദിത്തപ്പെട്ടവര്‍ കാണിക്കുന്നത്. സമരങ്ങളും സമരപരമ്പരകളും നടത്തി ആശുപത്രിയെ സംരക്ഷിച്ചവര്‍ ഇതുപോലുള്ള നേര്‍ക്കാഴ്ചകളെ വിസ്മരിക്കുന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാരണം ഇവര്‍ തന്നെ വേണം സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസം പകരേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: