അഴിമതിയെക്കുറിച്ചറിഞ്ഞത് സത്യവിരുദ്ധമായ വിവരാവകാശ രേഖയില്‍ നിന്ന്
തൊടുപുഴ: മന്ത്രി പിജെ ജോസഫിന്റെ മണ്ഡലത്തിലൂടെ കടന്ന് പോകുന്ന തൊടുപുഴ- രാമമംഗലം റോഡ് നിര്‍മ്മാണത്തില്‍ ഭരണമുന്നണിയും കരാറുകാരനും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. അരിക്കുഴ പൗരസമിതി കണ്‍വീനര്‍ കെ. സന്തോഷ്കുമാറാണ് ഇടുക്കി വിജിലന്‍സ് ഓഫീസില്‍ പരാതി നല്‍കിയത്.
കള്ളക്കളികള്‍ നടന്നത് ഇങ്ങനെ: തൊടുപുഴ- രാമമംഗലം റോഡില്‍ ചിറ്റൂര്‍ മുതല്‍ പാറക്കടവ് വരെയുള്ള ആറ് കിലോ മീറ്റര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 2015 ഫെബ്രുവരിയില്‍ 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ജൂണില്‍ നിര്‍മ്മാണം നിര്‍മ്മാണം തുടങ്ങി. പകുതിഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയില്ലെന്ന് മാത്രമല്ല നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ ഭാഗത്തെ ടാറിംഗ് അഞ്ച് ദിവസത്തിനകം പൊളിഞ്ഞ് റോഡ് കുളമാകുകയും ചെയ്തു.
തുടര്‍ന്ന് നാട്ടുകാര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് വിവരാവകാശപ്രകാരം അപേക്ഷ നല്കി. റോഡിന്റെ നിര്‍മ്മാണ സ്ഥിതി എത്രത്തോളമായി എന്നാണ് വിവരാവാകാശ അപേക്ഷയില്‍ ചോദ്യം ഉന്നയിച്ചിരുന്നത്. മഴ മാറുമ്പോള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന് മറുപടി ലഭിച്ചു. 2015 ഒക്ടോബറിലാണ് ഈ വിവരാവകാശ രേഖ ലഭിച്ചത്. പിന്നീട് ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തിയില്ലെന്ന് മാത്രമല്ല ജനുവരിയില്‍ വീണ്ടും പൗരസമിതിക്കു നല്കിയ വിവരാവകാശ രേഖയില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് തെറ്റായ വിവരം നല്കി.
ഇതേക്കുറിച്ച് പൗരസമിതി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കരാറുകാരന്റെയും കൂട്ടായുള്ള തട്ടിപ്പ് പദ്ധതി വ്യക്തമായത്. തൊടുപുഴ-രാമമംഗലം റോഡിന്റെ നവീകരണത്തിനായി 18 കോടി രൂപ വകകൊള്ളിച്ചിരുന്നു. ഉടന്‍ തന്നെ ഈ പണംകൊണ്ട് റോഡ് നവീകരണം നടത്തുമെന്നറിയാവുന്നതിനാലാണ് ആദ്യം അനുവദിച്ച പണം കാര്യമായി ഉപയോഗിക്കാതിരുന്നത്.
ഈ പണത്തില്‍ കേവലം അഞ്ച് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടന്നത്. പൗരസമിതിക്ക് രണ്ടാമത് ലഭിച്ച വിവരാവകാശ രേഖയില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി എന്ന് നല്‍കിയതാണ് പണം തട്ടിയെടുക്കാനുള്ള ഗൂഢപദ്ധതിയാണ് മാഫിയ സംഘം നടത്തിയതെന്ന് വ്യക്തമായത്. ഇതേത്തുടര്‍ന്നാണ് ലഭ്യമായ എല്ലാ രേഖകളും കാട്ടി പൗരസമിതി വിജിലന്‍സില്‍ പരാതി നല്കിയതും അന്വേഷണം നടക്കുന്നതും. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: