തിരുവനന്തപുരം: നഗരസഭയ്ക്ക് മുന്നറിയിപ്പ് നല്‍കാതെ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചു എന്നുപറഞ്ഞ് മേയറും സംഘവും നാടകം കളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് പടിക്കല്‍ നടത്തിയ കുത്തിയിരുപ്പ് സമരം അതാണ് കാണിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള നഗരസഭ തന്നെയാണ് 2013ല്‍ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചുവിട്ടതെന്ന സത്യം മനഃപൂര്‍വ്വം മറച്ചുവയ്ക്കാനാണ് മേയര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരസഭയും സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരും അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ നഗരസഭയില്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍ അതിനെതിരെ വിയോജനക്കുറിപ്പ് നല്കിയ ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്. രണ്ടുവര്‍ഷത്തോളം കാട്ടായിക്കോണം സമരസമിതിയും ബിജെപിയും നടത്തിയ സമരത്തെത്തുടര്‍ന്നാണ് നില്‍ക്കക്കള്ളിയില്ലാതെ നഗരസഭ യോഗം ചേര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കേണ്ടെന്ന തീരുമാനമെടുത്തത്. സിപിഎമ്മും കോണ്‍ഗ്രസും താലോലിച്ച് കൊണ്ടുവന്ന മാസ്റ്റര്‍ പ്ലാന്‍ മനസ്സില്ലാ മനസ്സോടെ തള്ളിക്കളയേണ്ടിവന്നത് ശക്തമായ ജനകീയ സമരത്തെത്തുടര്‍ന്നാണ്. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ്. ഇതിന്റെ തെളിവാണ് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നതിനെതിരെ ബിജെപി കാട്ടായിക്കോണത്ത് നടത്തിയ പ്രതിഷേധ സമരത്തെ യാതൊരു പ്രകോപനവുമില്ലാതെ സിപിഎമ്മുകാര്‍ ആക്രമിച്ചതിലൂടെ വ്യക്തമാവുന്നത്. സിപിഎം മാസ്റ്റര്‍പ്ലാനിന് എതിരാണെങ്കില്‍ എന്തിനാണ് ഇതേ ആവശ്യം ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. കാട്ടായിക്കോണത്ത് സിപിഎം നടത്തിയ അക്രമത്തില്‍ നാല്പതോളം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉള്‍പ്പെടെ ഇരുപത്തിയാറുപേര്‍ മെഡിക്കല്‍കോളേജിലും മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റ അമല്‍കൃഷ്ണന്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. വാഹനഗതാഗതത്തെ തടസ്സപ്പെടുത്തുകയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടപ്പിക്കുകയോ ചെയ്തില്ല. ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ഹര്‍ത്താലായിരുന്നു ഇന്നലെ നടന്നതെന്ന് എസ്. സുരേഷ് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനും മേയറും നേതൃത്വം നല്കുന്ന ഗുണ്ടാസഘത്തെവിട്ട് കാട്ടായിക്കോണത്തെ വീണ്ടും പാര്‍ട്ടി ഗ്രാമമാക്കാം എന്ന വ്യാമോഹത്തിലാണെന്ന് അഡ്വ എസ്. സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: