പേട്ട: കാട്ടായിക്കോണത്ത് സിപിഎം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് വിദ്യാര്‍ത്ഥി പ്രചാരക് ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമല്‍കൃഷ്ണ (25)യുടെ നില ഗുരുതരമായി തുടരുന്നു. വെണ്‍പാലവട്ടം കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വീട് നിര്‍മാണത്തില്‍ കോണ്‍ക്രീറ്റ് തറ ഇടിച്ചമര്ത്തുന്ന ഇരുമ്പ് കമ്പികൊണ്ട് തലയിലേറ്റ ആഘാതമാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. തലയോട് പൊട്ടി ഹൃദയ പ്രവര്‍ത്തനവുമായി ബന്ധിപ്പിക്കുന്ന തലച്ചോറിനുള്ളിലെ ഞരമ്പിന് ക്ഷതമേറ്റതായിട്ടാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന സമിതിയംഗം പോങ്ങുംമൂട് വിക്രമന്, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് അര്‍ജ്ജുന്‍ഗോപാല്‍ എന്നിവരും പരിക്കുകളോടെ കിംസില്‍ ചികിത്സയിലാണ്.
കാട്ടായിക്കോണത്ത് സിപിഎം ആക്രമണം നടക്കുന്നതറിഞ്ഞ് സംഭവം അന്വേഷിക്കാന്‍ ബിജെപി നേതാക്കളോടൊപ്പമാണ് രാത്രി 9ന് അമല്‍ സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ 7ന് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ട സിപിഎം ഗുണ്ടകള്‍ പതിയിരുന്നാണ് ബിജെപി നേതാക്കളേയും അമല്കൃഷ്ണയേയും ആക്രമിക്കുകയായിരുന്നു.
ചങ്ങനാശേരി മാരണത്തുകാവ് ക്ഷേത്രത്തിന് സമീപം സുപ്രിയ വീട്ടില്‍ വീരസിംഹന്‍-ജയശ്രീ ദമ്പതികളുടെ മകനാണ് അമല്‍. പത്മനാഭനഗരം താലൂക്ക് ബൗദ്ധിക് പ്രമുഖായും ചുമതല വഹിച്ചിട്ടുണ്ട്. നിലവില്‍ കഴക്കൂട്ടം താലൂക്കിലെ വിദ്യാര്‍ത്ഥി പ്രമുഖാണ്. ഇഗ്നോയില്‍ ഡിഗ്രിക്ക് പഠിക്കുന്നു. അമൃത സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: