തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സിപിഎം-കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഫലമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ വി.വി. രാജേഷ് പറഞ്ഞു. കാട്ടായിക്കോണം മാസ്റ്റര്‍ പ്ലാന്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരുവനന്തപുരം കോര്പ്പറേഷന് ഭരിക്കുന്ന സിപിഎം ഒത്താശ ചെയ്യുകയാണ്. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നല്കുന്ന പിന്തുണയില്‍ വിറളി പൂണ്ടാണ് സിപിഎം ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് രാജേഷ് ആരോപിച്ചു.
കഴിഞ്ഞ കുറേക്കാലമായി മാസ്റ്റര്‍ പ്ലാനിനെതിരെ കാട്ടായിക്കോണത്തെ ജനങ്ങള്‍ സമരത്തിലാണ്. ബിജെപി ഈ സമരത്തെ പിന്തുണച്ചുവരികയാണ്. ഇടയ്ക്ക് ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ മരവിപ്പിച്ചിരുന്നു.
എന്നാലിപ്പോള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മരവിപ്പിച്ച മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇത് എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഒത്താശയോടെയാണ് നടന്നത്. കഴക്കൂട്ടം എംഎല്‍എ വാഹീദ്, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, മേയര്‍ വി.കെ. പ്രശാന്ത് എന്നിവരുടെ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. ബിജെപിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥരായ സിപിഎമ്മും കോണ്‍ഗ്രസും പ്രദേശത്ത് അക്രമം അഴിച്ചുവിടാന്‍ ഒരുമിച്ചിരിക്കുകയാണ്. കോര്പ്പറേഷന് ഭരണം നിലനിര്‍ത്താന്‍ മേയറെ പിന്തുണയ്ക്കുന്നത് യുഡിഎഫാണ്. നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ നിയോഗിച്ച് കാട്ടായിക്കോണം അക്രമത്തെ കുറിച്ച് സത്യസന്ധമായി അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണം.
അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. സര്‍ക്കാരും എല്‍ഡിഎഫും തമ്മിലുള്ള ഒത്തുകളി ജനങ്ങളെ അറിയിക്കാനാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ജനം സമാധാനപരമായി നടന്ന ഹര്‍ത്താലിനെ വിജയിപ്പിച്ചതെന്നും രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: