നാഗ്പൂര്‍: ട്വന്റി 20യില്‍ ന്യൂസിലാന്‍ഡിനോട് ജയിക്കാന്‍ ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം. ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ ടെന്നിലെ ഉദ്ഘാടന മത്സരത്തില്‍ ടീം ഇന്ത്യ ന്യൂസിലാന്‍ഡിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. 47 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതോടെ ന്യൂസിലാന്‍ഡിനോട് തുടര്‍ച്ചയായ അഞ്ചാം ട്വന്റി 20യിലും ഇന്ത്യക്ക് പരാജയം രുചിക്കാനായിരുന്നു വിധി.
ആദ്യം ബാറ്റ് ചെയ്തന്യൂസിലാന്ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.1 ഓവറില്‍ 79 റണ്‍സിന് ഓള് ഔട്ടായി. മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യന്‍ ഇന്നിങ്സില്‍ 30 റണ്‍സെടുത്ത നായകന് ധോണി ടോപ് സ്കോറര്‍. കോഹ്ലി 23ഉം അശ്വിന് പത്തും റണ്‍സെടുത്തു. നൂസിലാന്ഡ് സ്പിന്നര്‍മാരാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. നാല് ഓവറില്‍ 11 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ സാന്റ്നറും 18 റണ്‍സിന് മൂന്നെണ്ണം നേടിയ ഇഷ് സോധിയും മൂന്ന് ഓവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ മക്കല്ലവും ഇന്ത്യയുടെ അന്തകര്‍. മികച്ചൊരു കൂട്ടുകെട്ടു പടുത്തുയര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ കഴിയാതിരുന്നതാണ് കനത്ത തിരിച്ചടിയായത്.
അഞ്ച് റണ്‍സെടുത്ത രോഹിത് ശര്‍മ്മ, ഒരു റണ്‍സെടുത്ത ശിഖര്‍ ധവാന്, ഒരു റണ്ണെടുത്ത സുരേഷ് റെയ്ന, നാല് റണ്ണെടുത്ത യുവരാജ്, 23 റണ്‍സെടുത്ത വിരാട് കോഹ്ലി, ഒരു റണ്ണെടുത്ത ഹാര്‍ദിക് പാണ്ഡ്യ, ജഡേജ (0), അശ്വിന് (10), ആശിഷ് നെഹ്റ (0) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സ്കോര്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. ബൗളിങ് ഓപ്പണ്‍ ചെയ്ത അശ്വിനെ സിക്സറടിച്ച് ഗുപ്റ്റില്‍ വരവേറ്റെങ്കിലും രണ്ടാം പന്തില്‍ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഗുപ്റ്റില്‍ മടങ്ങിയത്. അധികം കഴിഞ്ഞില്ല സ്കോര്‍ 13-ല്‍ എത്തിയപ്പോള്‍ 6 പന്തില്‍ നിന്ന് ഒരു സിക്സറടക്കം 7 റണ്‍സെടുത്ത മണ്‍റോയെ നെഹ്റയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ കയ്യിലൊതുക്കി. പിന്നീട് കെയ്ന്‍ വില്യംസണും കോറി ആന്‍ഡേഴ്സണും രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല.
6.5 ഓവറില്‍ സ്കോര്‍ 35-ല്‍ എത്തിയപ്പോള്‍ 16 പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത വില്യംസണെ സുരേഷ് റെയ്നയുടെ പന്തില്‍ വിക്കറ്റ് കീപ്പറും ഇന്ത്യന്‍ നായകനുമായ ധോണി സ്റ്റമ്പ് ചെയ്തു പുറത്താക്കി. തുടര്‍ന്ന് റോസ് ടെയ്ലറെ കൂട്ടുപിടിച്ച് ആന്ഡേഴ്സണ് സ്കോര്‍ മുന്നോട്ടുനീക്കിയെങ്കിലും 14 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത ടെയ്ലര് റണ്ണൗട്ടായി. സ്കോര്‍ നാലിന് 61. പിന്നീട് ആന്‍ഡേഴ്സണൊപ്പം സാന്റ്നര്‍ ഒത്തുചേര്‍ന്നു. ഇരുവരും സ്കോര്‍ 89-ല്‍ എത്തിച്ചു. എന്നാല്‍ 15.4 ഓവറില്‍ സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ 42 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ആന്‍ഡേഴ്സണെ ബുംമ്റ ബൗള്‍ഡാക്കി.
സ്കോര്‍ 98-ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത സാന്റ്നറെ ജഡേജയുടെ പന്തില്‍ ധോണി പിടികൂടി. സ്കോര്‍ 114-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത ഗ്രാന്റ് എലിയറ്റ് റണ്ണൗട്ടാവുകയും ചെയ്തു. അവസാന ഓവറില്‍ നെഹ്റയെ കടന്നാക്രമിച്ച ലൂക്ക് റോഞ്ചിയാണ് സ്കോര്‍ 126-ല്‍ എത്തിച്ചത്. റോഞ്ചി 11 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സറുമടക്കം 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ആശിഷ് നെഹ്റ, അശ്വിന്, ബുംമ്റ, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: