മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി സൗദിദേശത്ത് പ്രവര്‍ത്തിച്ചിരുന്ന വുഡ്ഡന്‍ പാലറ്റ് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഫാക്ടറി പൂര്‍ണ്ണമായും കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഒരാള്‍ക്ക് പൊള്ളലേറ്റു. ഒരു വര്‍ക്ക് ഷോപ്പിനും ആറ് വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ രാവിലെ എട്ട് മണിയോടെയാണ് തീയണച്ചത്. ഏകദേശം ഒന്നരക്കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
സി.എസ്. ജോണിനെ (50) പൊള്ളലേറ്റ് ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കിങ്ങ് യൂണിറ്റിന് സമീപമുള്ള ടോമി ആനന്ദം പറമ്പില്ലിന്റെ ഓട്ടോവര്‍ക്ക് ഷാപ്പ്, ജോസ് ആറാട്ടുകുളങ്ങര, റാഫേല്‍ അഗസ്റ്റിന് വര്‍ഗ്ഗീസ് പൊള്ളയില്, ആഗസ്റ്റിന് സെബാസ്റ്റിന്, മാര്‍.ഡി. കുഞ്ഞ് എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകളുമുണ്ടായി. തീ ആളി കത്തിയതിനാല്‍ പരിസരവാസികള്‍ വീട് വിട്ട് ഓടി രക്ഷപ്പെട്ടു. മട്ടാഞ്ചേരിയിലെ മൂന്നും, തൃക്കാക്കര ക്ലബ്ബ് റോഡ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ രണ്ടു വീതം ആഗ്നിശമന സേനാ യൂണിറ്റുകളും 20ഓളം സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്നിശമന സേന ജില്ലാ ഓഫീസര്‍ സിദ്ധ കുമാര്‍ മട്ടാഞ്ചേരി സ്റ്റേഷന് ഓഫീസര്‍ ജെ. സീനേഷ് കുമാര്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ രക്ഷ്യു പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നഗരസഭാ ഏജന്‍സി ഉദേ്യാഗസ്ഥരെത്തി വിവരശേഖരണം നടത്തി.
സൗദി പള്ളിക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന കൊച്ചിന് പാക്കിങ്ങ് സര്‍വ്വീസെന്ന കയറ്റുമതി കണ്ടെയ്നറുകള്‍ക്കായി മരം കൊണ്ടുള്ള ബോക്സുകളുണ്ടാക്കുന്ന ഫാക്ടറിയാണ്. തുറമുഖ സമരം മൂലം കയറ്റുമതിക്കായി തയ്യാറാക്കിയ സ്റ്റോക്കുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ വീഞ്ഞ പലക കൊണ്ടുള്ള പാലറ്റുകളും ഓഫീസ് ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. അഗ്നിബാധയ്ക്ക്ശേഷം മൂന്ന് നില കെട്ടിടം അപകടാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: