0000
മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സിപിഎമ്മിന് കീറാമുട്ടിയാകുന്നു. സാമുദായിക പരിഗണനയും വിഭാഗീയതയും പ്രാദേശിക വാദവും ഉയര്‍ത്തി പാര്‍ട്ടി തൊഴിലാളി ഘടകങ്ങള്‍ രംഗത്തിറങ്ങിയതോടെ സിപിഎം ജില്ലാ ഘടകം പ്രതിസന്ധിയിലായിരിക്കുകയാണ്. കൊച്ചി ഏരിയാ കമ്മറ്റി സെക്രട്ടറി കെ.ജെ. മാക്സിയെയാണ് പാര്‍ട്ടി പ്രാദേശിക ഘടകം നിര്‍ദ്ദേശിച്ചത്. എന്നാല്‍ പിന്നീട് ജില്ലാ ലിസ്റ്റില്‍ മുന്‍ മേയര്‍ സി.എം. ദിനേശ് മണിയും മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ പേരും ഉള്‍പ്പെട്ടു. ഇതോടെ പാര്‍ട്ടി ഘടകങ്ങളാല്‍ ശക്തമായ എതിര്‍പ്പുകള്‍ പ്രകടമായി തുടങ്ങി.
വി.എസ്. പക്ഷത്ത് നിന്ന് അധികാരത്തിനായി പിണറായി പക്ഷത്തേയ്ക്ക് ചാടിയ സി.എം. ദിനേശ് മണിയെ വി.എസ് അനുകൂല കോട്ടയായ കൊച്ചിയില്‍ പരിഗണിക്കുന്നത് കനത്ത പ്രഹരമായിരിക്കുമെന്നാണ് പാര്‍ട്ടി അണികള്‍ വിലയിരുത്തുന്നത്. പുറമേ വിഭാഗീയത കെട്ടടങ്ങിയെന്ന് പറയുമ്പോഴും താഴെക്കിടയിലിത് നിഴലിക്കുന്നതായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചി മണ്ഡലത്തിലെ സാമുദായിക വോട്ട് ബാങ്ക് കണക്കാക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കേണ്ടതെന്നാണ് അണികളുടെ പക്ഷം. ഇതിലൂടെ ഏരിയാ സെക്രട്ടറിക്ക് നറുക്ക് വീഴുമെന്നതാണ് ഫലം. എന്നാല്‍ പിണറായി പക്ഷക്കാരും വിമതരും കൈക്കോര്‍ത്ത് ഇതിനെ അട്ടിമറാക്കാനും ശ്രമിക്കുന്നുണ്ട്. ജില്ലാ ഘടകത്തിലെ സ്വാധീനമാണ് ഇതിന് പിന്‍ബലമേകുന്നത്.
ഓരോ മീറ്റിങ്ങ് കഴിയുമ്പോഴും വിഭാഗീയതയും സമുദായ വര്‍ഗ്ഗീയതയും മൂലം കൊച്ചി സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനെ കുഴയ്ക്കുകയാണ്. യുഡിഎഫിലെ ഗ്രുപ്പിസത്തെക്കാള് വലിയ പ്രതിസന്ധിയാണ് എല്‍ഡിഎഫിന് സിപിഎം നല്‍കുന്നതെന്ന് ഘടകകക്ഷി നേതാക്കളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: