കൊല്‍ക്കത്ത: തകര്‍പ്പന്‍ ഫോമിലുള്ള ബംഗ്ലാദേശ് കടുവകള്‍ക്ക് മുന്നിലേക്ക് പാക്കിസ്ഥാന്. ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തിലാണ് പാക്കിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടുന്നത്. വൈകിട്ട് മൂന്നിന് ഈഡന് ഗാര്‍ഡനില്‍ പോരാട്ടം.
സമീപകാലത്ത് മികച്ച ഫോമിലാണ് ബംഗ്ലാദേശ്. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെ കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലും. ഏഷ്യകപ്പില് ഇന്ത്യയോട് ഫൈനലില്‍ പരാജയപ്പെട്ടു. പിന്നീട് ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ അപരാജിതരായി സൂപ്പര്‍ പത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. കഴിഞ്ഞദിവസം ഒമാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ തമിം ഇഖ്ബാല്‍ മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഒപ്പം സൗമ്യ സര്‍ക്കാര്‍,സാബിര്‍ റഹ്മാന്, ലോകത്തിലെ ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരിലൊരാളായ ഷാക്കിബ് അല്‍ ഹസ്സന്, മുഷ്ഫിഖര്‍ റഹിം, മഹ്മദുള്ള എന്നിവരും തങ്ങളുടേതായ ദിനങ്ങളില്‍ എതിര് ബൗളര്‍മാരെ കൊന്നുകൊലവിളിക്കാന്‍ കരുത്തുള്ളവര്‍. തസ്കിന് അഹമ്മദും അല്‍ അമിന്‍ ഹൊസൈന്‍, ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ, നാസിര്‍ ഹൊസൈന്‍ എന്നിവരടങ്ങുന്ന ബൗളര്‍മാരും എതിരാളികളെ തകര്‍ത്തെറിയാന്‍ കെല്പുള്ളവരാണ്.
സുരക്ഷാ പ്രശ്നത്തെ തുടര്‍ന്ന് പിന്മാറുന്നതിന്റെ വക്കില്‍ നിന്നാണ് പാക്കിസ്ഥാന് ലോകകപ്പിലേക്ക് എത്തുന്നത്. അതേസമയം പാക്കിസ്ഥാന്റെ സമീപകാല പ്രകടനം അത്ര ആശവാഹമല്ലെങ്കിലും പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന ടീമാണ് പാക്കിസ്ഥാന്റേത്. ഏതു വമ്പന്മാര്ക്കെതിരെയും വീറോടെ പൊരുതാന്‍ കെല്‍പ്പുള്ളവര്‍. എന്നാല്‍ കടലാസില്‍ ടീം ശക്തരാണെങ്കിലും കളിക്കളത്തില്‍ ആ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ല എന്നതാണ് അവരുടെ പരാജയം.ഏഷ്യാകപ്പില്‍ ഇന്ത്യയോടും ബംഗ്ലാദേശിനോടും പരാജയപ്പെട്ട പാക്കിസ്ഥാന് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ശ്രീലങ്കയെ 15 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
പ്രധാന ബാറ്റ്സ്മാന്മാര് സ്ഥിരത പ്രകടിപ്പിക്കാത്തതാണ് അവരെ അലട്ടുന്നത്. ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാന്, അഹമ്മദ് ഷെഹ്സാദ്, സര്‍ഫ്രാസ് അഹമ്മദ്, ഉമര്‍ അക്മല്‍, ഷൊഐബ് മാലിക്ക്, എന്നിവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ അഫ്രീദിയും മികച്ചൊരു ഇടന്നിങ്സ് കാഴ്ചവെച്ചിട്ട് നാളുകളേറെയായി. മികച്ച ഫോമിലുള്ള മുഹമ്മദ് ഹാഫിസാണ് ബാറ്റിങില്‍ നട്ടെല്ല്. നഷ്ടപ്പെട്ട ഫോം തിരിച്ചുപിടിച്ച് ഇന്ത്യന്‍ മണ്ണില്‍ താരങ്ങള്‍ വിജയക്കൊടി പാറിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അഫ്രീദി.
ബൗളിങ് നിര ഏറെ കരുത്തുറ്റതാണ്. ഒത്തുകളി വിവാദത്തില്‍പ്പെട്ട് ഏറെ നാള് പുറത്തിരിക്കുകയും അതിനുശേഷം അടുത്തിടെ ടീമില്‍ തിരിച്ചെത്തുകയും ചെയ്ത മുഹമ്മദ് ആമിറാണ് ടീമിന്റെ ശക്തിസ്രോതസ്സ്. ആമിറിനൊപ്പം വഹാബ് റിയാസ്, മുഹമ്മദ് സാമി, മുഹമ്മദ് ഇര്ഫാന് എന്നിവര്‍ മറ്റ് പ്രധാന ബൗളര്‍മാര്‍. അഫ്രീദിയുടെ സ്പിന്നും ടീമിന് മുതല്‍ക്കൂട്ടാകും. ഏഷ്യാകപ്പിലെ പരാജയത്തിന് പകരംവീട്ടാന്‍ പാക്കിസ്ഥാനും വിജയത്തുടര്‍ച്ച ആവര്‍ത്തിക്കാന്‍ ബംഗ്ലാദേശും കളത്തിലിറങ്ങുമ്പോള്‍ ആവേശകര പോരാട്ടത്തിന് ഈഡന് ഗാര്ഡന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: