മുംബൈ: ലോകകപ്പില്‍ ഇന്ന് രണ്ട് മുന്‍ ചാമ്പ്യന്മാര് ഏറ്റുമുട്ടുന്നു. 2010ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും 2012ലെ ജേതാക്കളായ വെസ്റ്റിന്‍ഡീസുമാണ് ഇന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.
സൂപ്പര്‍ പത്തിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളില്‍ ഒരു വിജയവും തോല്‍വിയുമായാണ് വെസ്റ്റിന്‍ഡീസ് ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.
ഇന്ത്യക്കെതിരെ 45 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. സൂപ്പര്‍ താരം ക്രിസ് ഗെയ്ല് തന്നെ അവരുടെ കുന്തമുന. ഗെയ്ല് ഫോമിലേക്കുയര്‍ന്നാല്‍ എതിര് ബൗളര്‍മാര്‍ക്ക് നോക്കിനില്‍ക്കാനേ കഴിയൂ. എത്ര നല്ല പന്തും ഗെയ്ല് അനായാസം ബൗണ്ടറിയിലേക്ക് പറത്തും. ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരികയായ ബാറ്റ്സ്മാനുമാണ് ഗെയ്ല്. എന്നാല്‍ ഗെയ്ലിന് പകരം വെക്കാന്‍ മറ്റൊരാളില്ലെന്നതാണ് അവരുടെ പ്രശ്നം.
മര്‍ലോണ്‍ സാമുവല്‍സ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുടെ ഓള്‍റൗണ്ട് മികവും ടീമിന് നിര്‍ണായകമാകും. ടീമില്‍ നിന്നു പിന്മാറിയ ഡാരെന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്, സിമ്മണ്‍സ് എന്നീ പരിചയസമ്പന്നരുടെ അഭാവം വിന്‍ഡീസിന് നഷ്ടം തന്നെയാണ്. എങ്കിലും ട്വന്റി 20 സ്പെഷ്യലിസ്റ്റുകളായ ഒരുപിടി താരങ്ങളുമായാണ് ഡാരന്‍ സമി നയിക്കുന്ന വിന്‍ഡീസ് ടീമിലുള്ളത്. മികച്ച ബൗളിങ് നിരയും ടീമിനുണ്ട്.
ജെറോം ടെയ്ലറും ജാസണ്‍ ഹോള്‍ഡറും സമിയും റസലുമാണ് പേസ് ബൗളിങിലെ കരുത്ത്. നരേയ്ന്റെ അഭാവത്തില്‍ ലെഗ്സിപിന്നര് സാമുവല്‍ ബദ്രിക്കാവും സ്പിന്‍ ആക്രമണ ചുമതല. നിലവില്‍ ലോക റാങ്കിലെ രണ്ടാം സ്ഥാനക്കാരാണ് വിന്‍ഡീസ്.
ഏറെ പ്രതീക്ഷയോടെയാണ് ഇംഗ്ലണ്ട് ഇത്തവണ എത്തുന്നത്.
ചെറുപ്പക്കാരുടെ പടയുമായെത്തുന്ന ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഇയോന്‍ മോര്ഗന്. ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ജോ റൂട്ട്, ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ്, അലക്സ് ഹെയ്ല്‍സ് എന്നിവരുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നല്കുന്നു. ഒപ്പം ജാസണ്‍ റോയ്, ജെയിംസ് വിന്‍സ്, ആദില്‍ റഷീദ് എന്നിവരും മികച്ച താരങ്ങളാണ്. ക്രിസ് ജോര്‍ദാനും പ്ലന്കറ്റുമടങ്ങുന്ന പേസ് ബൗളിങ് നിരയും മോയിന്‍ അലി നേതൃത്വം നല്കുന്ന സ്പിന്‍ നിരയും ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: