ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് രാം ഭവന് ആശ്രമത്തിലെ സന്യാസിയായിരുന്ന ഗുംനാമി ബാബയുടെ സ്വകാര്യ ശേഖരത്തില്‍ ബോസിന്റെ കുടുംബ ചിത്രങ്ങളും. ഫൈസാബാദ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
നേതാജിയുടെ കുടുംബ ചിത്രവും മാതാപിതാക്കളായ ജന്കിനാഥ് ബോസ്, പ്രഭാവതി ബോസ് എന്നിവരുടെ ചിത്രങ്ങളുമാണ് കണ്ടെടുത്തത്. കുടുംബത്തിലെ 22 പേരുടെ ചിത്രങ്ങള്‍ ശേഖരത്തിലുണ്ടെന്ന് ബാബയുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായ ശക്തി സിംഗ് വ്യക്തമാക്കി. സ്വകാര്യ ശേഖരം ട്രഷറിയില്‍ നിന്ന് എടുത്തു പരിശോധിക്കവേ ഇവ തിരിച്ചറിയാന്‍ ജില്ലാ ഭരണകൂടം ശക്തി സിംഗിനെയും ക്ഷണിച്ചിരുന്നു.
നേതാജി കുടുംബത്തിലെ സഹോദരങ്ങളായ സുധീര്‍ ചന്ദ്രബോസ്, സതീഷ് ചന്ദ്രബോസ്, ശരത് ചന്ദ്രബോസ്, സുരേഷ് ചന്ദ്രബോസ്, സുനില്‍ ചന്ദ്രബോസ്, സുഭാഷ് ചന്ദ്രബോസ് എന്നിവരാണ് കുടുംബ ചിത്രത്തിലുള്ളതെന്നും ശക്തി സിംഗ് തിരിച്ചറിഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം ഇരിക്കുന്നവര്‍ മൂന്നു സഹോദരിമാരാണ്. ചിത്രത്തിന്റെ താഴത്തെ നിരയില്‍ ഇരിക്കുന്നവര്‍ സഹോദരങ്ങളുടെ മക്കളാണെന്നും ശക്തി സിംഗ് വ്യക്തമാക്കി.
കുടുംബ ചിത്രങ്ങള്‍ക്കു പുറമേ ദുര്‍ഗ പൂജ, നേതാജിയുടെ ജന്മദിനമായ ജനുവരി 23 എന്നീ വിശേഷ ദിവസങ്ങളില്‍ ബാബയ്ക്കു വന്ന ടെലഗ്രാമുകളും ശേഖരത്തില്‍ നിന്ന് കണ്ടെത്തി. ഐ.എന്‍.എ ഇന്റലിജന്‍സ് വിഭാഗം നേതാവായ പബിത്ര മോഹന്‍ റോയ്, സുനില്‍ കാന്ത് ഗുപ്ത എന്നിവരാണ് ഈ ടെലഗ്രാമുകള്‍ അയച്ചത്. കത്തുകള്‍ അയക്കുന്ന ആളുകളെ മറ്റു പേരുകളിലാണ് ബാബ സംബോധന ചെയ്തിരുന്നത്. സുനില്‍ കാന്ത് ഗുപ്തയെ സുക്രിതി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കത്ത് അയക്കുന്നവരുടെ പേരുകള്‍ മുകുള്‍, ത്രിപ്തി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നതെന്നും ശക്തി സിംഗ് പറഞ്ഞു.
1985 സെപ്റ്റംബറിലാണ് ബാബ അന്തരിച്ചത്. 1950കളിൽ ഭാരതത്തിലെത്തിയ ഭഗവാൻജി എന്ന സന്യാസി, നേതാജി വേഷം മാറി ജീവിക്കുകയാണെന്നാണ് കരുതപ്പെട്ടിരുന്നത്. ലഖ്നൗ, സീതാപൂർ, ബസ്തി, അയോധ്യ, ഫൈസാബാദ് എന്നിവിടങ്ങളിലായിരുന്നു ബാബ ജീവിച്ചിരുന്നത്. പേരില്ലാത്ത സന്യാസി എന്ന അർഥത്തിലാണ് അദ്ദേഹത്തെ ഗുംനാമി സ്വാമി എന്നാണ് വിളിച്ചിരുന്നത്.
ആശ്രമത്തിലെ മറ്റുള്ളവരുമായി അധികം സംസാരിക്കാന്‍ ഗുംനാമി ബാബ തയ്യാറായിരുന്നില്ല. ബാബയുടെയും നേതാജിയുടെയും ജന്മദിനം ഒരേദിവസമാണെന്നതും കൈയക്ഷരത്തില്‍ സാമ്യമുള്ളതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. നേതാജിയുടെ തിരോധാനത്തെ കുറിച്ച് അവസാനമായി അന്വേഷിച്ച് മുഖര്‍ജി കമ്മീഷനും ഗുംനാമി ബാബതന്നെയാണ് നേതാജിയെന്ന നിലപാടിലാണ് എത്തിച്ചേര്‍ന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: