തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിനു കരമടയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ രൂക്ഷ വിമര്‍ശനം. എത്രയും പെട്ടെന്ന് ഉത്തരവ് പിന്‍വലിക്കുന്നതാണ് നല്ലതെന്നും പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിമാരെ നിലക്കു നിര്‍ത്താന്‍ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കരുണ എസ്റ്റേറ്റിനു കരമടക്കാന്‍ അനുമതി നല്കിയ വിവാദ ഉത്തരവ് പിന്‍വലിക്കില്ലെന്നു ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതാണ് വി.എം സുധീരനെ ചൊടിപ്പിച്ചത്. അതേസമയം ഉത്തരവില്‍ ഭേദഗതി വരുത്താന്‍ തയാറായത് നന്നായെന്നും സുധീരന് പറഞ്ഞു.
കെപിസിസി യോഗത്തിലാണ് റവന്യൂ മന്ത്രക്കെതിരെ സുധീരന് കടുത്തഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്. ഉത്തരവ് പിന്‍വലിക്കില്ലെന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ ടി.എന്‍. പ്രതാപനും രംഗത്തെത്തി. തീരുമാനം ഖേദകരമാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും പ്രതാപന് പറഞ്ഞു.
ഈ തീരുമാനം കൊണ്ട് സര്‍ക്കാരിന് എന്താണ് നേട്ടമെന്നും പ്രതാപന് ചോദിച്ചു. കരുണ എസ്റ്റേറ്റിന് കരമടക്കാമെന്ന് നിയമോപദേശം നല്കിയപ്പോഴും പ്രതാപന് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ആരുടെയെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ ഇതിനു പിന്നിലുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു പ്രതാപന് അന്ന് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: