ആലപ്പുഴ: കൊതുകുജന്യ രോഗങ്ങള്‍ ജില്ലയ്ക്ക് ഭീഷണിയായിത്തുടരുന്നു. ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ കൊതുകുനശീകരണത്തിന് പദ്ധതികള്‍ പലതും നടപ്പാക്കുന്നുണ്ടെങ്കിലും വിജയത്തിലെത്താന്‍ കഴിയുന്നില്ല. പൊതുജനങ്ങളുടെ പങ്കാളിത്തമില്ലായ്മയാണ് ഇതിനു കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് ആലപ്പുഴ പ്രസ്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാലയില് അഭിപ്രായമുയര്‍ന്നു.
കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗങ്ങളായ ഡെങ്കിപ്പനി, ജപ്പാന്‍ജ്വരം എന്നിവയുടെ ഭീഷണി ജില്ലയില്‍ നിലനില്‍ക്കുകയാണ്. ഇതുകൂടാതെ എലിപ്പനിക്കും കുറവില്ല. 2015ല്‍ 75 എലിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ആറുപേരാണ് ജില്ലയില്‍ മരിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞവര്‍ഷം 9,615 എലിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഏഴുപേര്‍ക്ക് ടൈഫോയ്ഡ് ബാധിച്ചു. വയറിളക്ക രോഗങ്ങളെത്തുടര്‍ന്ന് 24,000 പേരാണ് ചികിത്സ തേടിയത്. 40 പേര്‍ക്കാണ് മലേറിയ ബാധിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ വ്യാപകമായി തങ്ങുന്ന സാഹചര്യത്തില്‍ മലേറിയയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെ 718 പേര്‍ക്കാണ് ചിക്കന്‍പോക്സ് ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തഭീഷണിയുമുണ്ട്. ഹെപ്പറ്റൈറ്റിസ് എ പടര്‍ന്നു പിടിക്കാനുള്ള സാദ്ധ്യത ജില്ലയിലുണ്ട്. ശുദ്ധജലം ലഭ്യമല്ലാത്തതും ആളുകളില്‍ രോഗപ്രതിരോധശേഷി കുറവുമാണ് ഇതിനു കാരണം. പരിസര ശുചീകരണവും കൊതുനിര്മ്മാര്ജ്ജനത്തിലൂടെയും ജില്ലയ്ക്ക് ഭീഷണിയായി മാറിയ പകര്ച്ചവ്യാധികളെല്ലാംതന്നെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുകയും കൊതുകുനിര്‍മ്മാര്‍ജ്ജനം സാദ്ധ്യമാക്കുകയും ചെയ്താല്‍ ജില്ലയിലെ ആരോഗ്യമേഖലയുടെ നിലവാരം ഉയര്‍ത്താന്‍ സാധിക്കും. മലമ്പനി, മന്ത്, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ജപ്പാന്‍ജ്വരം തുടങ്ങിയ രോഗങ്ങളെ കൊതുകുനിവാരണത്തിലൂടെമാത്രം തന്നെ പടികടത്താന്‍ കഴിയും. മാലിന്യനിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കിയാല്‍ എലികള്‍ പെരുകുന്നത് തടയാന്‍ സാധിക്കും. ഇതിലൂടെ എലിപ്പനിയും ഒരു പരിധിവരെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമെന്നും ശില്പശാലയില് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
ഡിഎംഒ ഡോ. വസന്തദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ ജമുനാ വര്‍ഗീസ്, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസോ. പ്രൊഫ. ഡോ. വിശ്വകല എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മാസ് മീഡിയ ഓഫീസര്‍ ശ്രീകല, പ്രസ്ക്ലബ് പ്രസിഡന്റ് ഉമേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: