ആലപ്പുഴ: ലോകമാകെ ആശങ്കയുയര്‍ത്തുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് സ്ക്രബ് ടൈഫസ്. ആലപ്പുഴയും ഇതില്‍ നിന്നും വിമുക്തമല്ല. ചേര്‍ത്തല തെക്കുപഞ്ചായത്തില്‍ ഒരു രോഗിക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 16 പേര് മരിച്ചു. തുടക്കത്തില്‍തന്നെ ചികിത്സിച്ച് രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോ. വിശ്വകല പറഞ്ഞു. ഇതിന്റെ രോഗാണുക്കള്‍ പ്രധാനമായും കാണുന്നത് എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കില്ല. മൃഗങ്ങളില്‍ നിന്ന് ചിലയിനം ചെറുജീവികള്‍ വഴിയാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്. രോഗബാധയുള്ളപ്രദേശങ്ങളിലും മണ്ണിലും ചെറുപുല്ച്ചെടികളിലുമാണ് രോഗം പരത്തുന്ന ചിഗര്മൈറ്റുകള് (പട്ടുണ്ണി) ഉണ്ടാകാറുള്ളത്. രോഗവാഹകരായ ചിഗറുകള്‍ ഉള്ള മണ്ണില്‍ ജോലി ചെയ്യുന്നവരിലും അത്തരം പരിസ്ഥിതിയുമായി സമ്പര്ക്കമുള്ളവരിലുമാണ് പ്രധാനമായും രോഗം കണ്ടുവരുന്നത്. മഴക്കാലത്തും മഞ്ഞുകാലത്തുമാണ് സാദ്ധ്യത കൂടുതല്‍.
പട്ടുണ്ണി (ചിഗര്‍) കടിച്ച് പത്തു പന്ത്രണ്ടു ദിവസം കഴിയുമ്പോഴാണ് മനുഷ്യശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കടിച്ചഭാഗത്ത് സാധാരണഗതിയില്‍ ഒരു ചുവന്ന പാട് പ്രത്യക്ഷപ്പെടും. പിന്നീട് ഇത് കറുത്ത വ്രണമായി മാറും. വിറയലോടുകൂടിയ പനി, തലവേദന, കണ്ണുകള്‍ ചുമക്കുക, കഴലവീക്കം, പേശീവേദനയും വരണ്ട ചുമയുമാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണഗതിയില്‍ രണ്ടാഴ്ചകൊണ്ട് രോഗം ശമിക്കും. ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ രോഗലക്ഷണവുമായി സാമ്യമുള്ളതിനാല്‍ രോഗനിര്‍ണ്ണയം ബുദ്ധിമുട്ടേറിയതാണ്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ലാബില്‍ രോഗനിര്‍ണ്ണയ സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: