ചെങ്ങന്നൂര്‍: അന്യസംസ്ഥാന തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഒരാളെ ചെങ്ങന്നൂര്‍ എസ്ഐ: പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ കാരാഴ്മ കിഴക്ക് പുതുശ്ശേരി കളീക്കയില് വീട്ടില്‍ ശ്രീകുമാര്‍(48)ആണ് അറസ്റ്റിലായത്.
ചെറിയനാട്ട് 25 വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന മാര്‍ത്താണ്ഡം സ്വദേശി വിജില്‍(40)നെ ഫെബ്രുവരി 12ന് രാത്രി മുതലാണ് കാണാതാവുന്നത്. 14ന് രാവിലെ ചെറിയനാട് ദേവസ്വം ബോര്‍ഡ് സ്കൂളിനു പടിഞ്ഞാറ് പൂട്ടിക്കിടക്കുന്ന ക്ലിനിക്കിന്റെ പിന്നിലുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഫെബ്രുവരി 12ന് രാത്രി വിജിലും ശ്രീകുമാറും കിണറിന്റെ കല്‍ക്കെട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ സാമ്പത്തികവും സ്ത്രീ വിഷയങ്ങളും പറഞ്ഞ് വാക്കുതര്‍ക്കം ഉണ്ടായി. ഇത് പിന്നീട് കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.
കൈയേറ്റത്തിനിടയില്‍ വിജില്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. വിജില്‍ കിണറ്റിലേക്ക് വീഴുന്നതിനിടയില്‍ കൈലിയിലും പിന്നീട് അടിവസ്ത്രത്തിലും പിടിച്ച് ശ്രീകുമാര്‍ വിജിലിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും മദ്യലഹരിയിലായതിനാല്‍ സാധിച്ചില്ല. തുടര്‍ന്ന് ഏറെനേരം വിജില്‍ കിണറ്റില്‍ നിന്നും കയറിവരുന്നതും നോക്കിയിരുന്ന് ഉറങ്ങിപ്പോയ ശ്രീകുമാര്‍ രാവിലെ ക്ഷേത്രത്തിലെ പാട്ട് കേട്ടപ്പോഴാണ് എഴുന്നേറ്റ് പോയത്.
തുടര്‍ന്ന് രാവിലെ വീണ്ടും ശ്രീകുമാര്‍ കിണറ്റില്വന്ന് നോക്കി മടങ്ങി. പിന്നീട് 15ന് പരിസരത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍ വിജിലിന്റെ മരണം വെള്ളം കുടിച്ചാണെന്ന് കണ്ടെത്തിയങ്കിലും പോലീസ് പൂര്‍ണ്ണമായും ഇത് വിശ്വസിച്ചിരുന്നില്ല. വിജിലിന്റെ മരണത്തിന് പിന്നിലുള്ള സത്യംതേടി പോലീസ് ചെറിയനാട്ട് വിജില്‍ മരിച്ചുകിടന്ന കിണറ്റിലെ വെള്ളം വറ്റിച്ച് കണറ്റില്‍ ഇറങ്ങിപരിശോധന നടത്തിതെളിവുകള് ശേഖരിച്ചിരുന്നു. അന്ന് കിണറ്റില്‍ നിന്നും വിജിലിന്റെ കൈലി പോലീസിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: