ആലപ്പുഴ: എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ എസ്എന്‍ഡിപിക്കും നേതൃത്വത്തിനുമെതിരെ പരസ്യമായി രംഗത്തെത്തിയത് നിയമസഭാ സീറ്റ് മോഹിച്ചായിരുന്നുവെന്ന് വ്യക്തമാകുന്നു. തൊടുപുഴയില്‍ മന്ത്രി പി.ജെ. ജോസഫിനെതിരെ വിദ്യാസാഗറെ സ്വതന്ത്രവേഷത്തില്‍ മത്സരിപ്പിക്കാന്‍ സിപിഎം ഔദ്യോഗിക വിഭാഗം തീരുമാനമെടുത്തതായാണ് വിവരം. മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയിലെ പ്രമുഖര്‍ താനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വിദ്യാസാഗറും സമ്മതിക്കുന്നു.
കഴിഞ്ഞ ഏറെ നാളുകളായി എസ്എന്‍ഡിപിയും ശ്രീനാരായണ ധര്‍മ്മവേദിയും അകറ്റിനിര്‍ത്തിയിരിക്കുന്ന വിദ്യാസാഗറിന് സിപിഎം വാഗ്ദാനം കച്ചിത്തുരുമ്പായി മാറിയിരിക്കുകയാണ്. എസ്എന്‍ഡിപിയേയും നേതൃത്വത്തേയും തകര്‍ക്കാന്‍ സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അപവാദ പ്രചരണങ്ങള്‍ക്കും പിന്തുണ നല്‍കുക മാത്രമല്ല, എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രവര്‍ത്തനങ്ങളും വിദ്യാസാഗറിന്റെ നേതൃത്വത്തില്‍ നടക്കുന്നതിനെതിരെ ശ്രീനാരായണീയരില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ പ്രചരണം നടത്തി നേരത്തെ ശ്രീനാരായണ ധര്മ്മവേദിയില് ചേക്കേറിയ വിദ്യാസാഗറെ ഒടുവില്‍ അവരും കയ്യൊഴിയുകയായിരുന്നു.
ഇതിനിടെയാണ് എസ്എന്‍ഡിപിയെ വരുതിയിലാക്കാന്‍ എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ സിപിഎമ്മിനൊപ്പം വിദ്യാസാഗറും അണിനിരന്നത്. ശ്രീനാരായണ ഗുരുദേവനെ കയറില്‍ കെട്ടിവലിച്ചും കുരിശില്‍ തറച്ചും സിപിഎം അപമാനിച്ചപ്പോള്‍ അതിനെ അപലപിക്കാന്‍ പോലും വിദ്യാസാഗര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
ഇടയ്ക്ക് ജെഎസ്എസില്‍ ചേക്കേറി ജെഎസ്എസിന്റെ അക്കൗണ്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയിരുന്നു. സിപിഎമ്മിനും ഇക്കാര്യത്തില്‍ അനുകൂല സമീപനമായിരുന്നു. എന്നാല്‍ ഗൗരിയമ്മ തയ്യാറായില്ല. ഇതോടെയാണ് എസ്എന്‍ഡിപിക്കെതിരെ തങ്ങള്‍ക്ക് വേണ്ടി പണിയെടുത്ത വിദ്യാസാഗറെ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്.
മതന്യൂനപക്ഷ പ്രീണനത്തില്‍ മുന്നില്‍ നില്ക്കുന്ന പിണറായി വിജയന് മതേതര പ്രതിച്ഛായ നല്കാന് ഹിന്ദുപാര്‍ലമെന്റിന്റെ പേരില്‍ പരിപാടി സംഘടിപ്പിച്ച് പിണറായി പക്ഷത്തോടുള്ള കൂറ് തെളിയിക്കാനും വിദ്യാസാഗറിന് കഴിഞ്ഞിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയേയും എസ്എന്‍ഡിപിയേയും എതിര്‍ക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ വിദ്യാസാഗറിന് സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിക്ക് വന്‍തിരിച്ചടിയുണ്ടാക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗത്തിന്റെയും അഭിപ്രായം.
ഈഴവ സമുദായം ഇക്കാരണത്താല്‍ തന്നെ പാര്‍ട്ടിയോട് പൂര്‍ണമായും അകലുമെന്നും അവര്‍ പറയുന്നു. വിഎസ് പക്ഷവും വിദ്യാസാഗറിന് സീറ്റ് നല്‍കുന്നതിന് എതിരാണ്. അച്യുതാനന്ദന് എസ്എന്‍ഡിപിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒക്കെയും വിദ്യാസാഗര്‍ എസ്എന്‍ഡിപിയുടെ ഭാരവാഹിയായിരുന്ന കാലഘട്ടത്തിലുള്ളതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തയാള്‍ക്ക് പ്രതിഫലം നല്‍കുന്നുവെന്ന് മാത്രം കണ്ടാല്‍ മതിയെന്ന നിലപാടാണ് ഔദ്യോഗിക പക്ഷത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: