കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എം.വി.ശ്രേയാംസ്കുമാറിന് അനുകൂലമായിരുന്ന കല്‍പ്പറ്റ മണ്ഡലത്തിലെ സ്ഥിതി മാറി. യുഡിഎഫിലെ തന്നെ കെ.കെ.രാമചന്ദ്രന് മാസ്റ്റര്‍ വിഭാഗത്തിന്റെയും കെ.എല്‍.പൗലോസ് വിഭാഗത്തിന്റെയും എതിര്‍പ്പ് നേരിടുകയാണ് ശ്രേയാംസ്കുമാര്‍.
സിപിഎം ജില്ലാസെക്രട്ടറി കൂടിയായിരുന്ന സി.കെ.ശശീന്ദ്രന്റെ പേരാണ് സിപിഎംപക്ഷത്തുനിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയെ നേരിടുക എന്നതും ശ്രേയാംസിന് അത്ര എളുപ്പമാകില്ല. വൈത്തിരി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.ഗഗാറിന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.
സിഐടിയു നടത്തുന്ന എച്ച്എംഎല്‍ ബോണസ് സമരം ഗഗാറിന്റെ സൃഷ്ടിയാണെന്നും സംസ്ഥാനത്ത് സമരം ചെയ്യാതെ വയനാട്ടില്‍മാത്രം സമരം ചെയ്യുന്നത് എംഎല്‍എ സ്ഥാനം മോഹിച്ചാണെന്നുമുള്ള പ്രചരണവും സിപിഎമ്മിലുണ്ട്. സിഐടിയുവിന്റെ തൊഴില്‍ നിഷേധത്തിനെതിരെ എഐടിയുസി സമരരംഗത്താണ്. ഇത് എല്‍ഡിഎഫില്‍ വിള്ളലുകള്‍ തീര്‍ത്തുകഴിഞ്ഞു.
സിഐടിയു ഒരുഭാഗത്തും ഐക്യസമര സമിതി മറുഭാഗത്തുമായി സമരത്തിനിറങ്ങിയതോടെ സിഐടിയുവിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. 2006 ല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥയായി മത്സരിച്ച ശ്രേയാംസ്കുമാറിന് 1841 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 2011 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഭൂരിപക്ഷം 18169 ആയി ഉയര്‍ന്നു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കല്‍പ്പറ്റ മണ്ഡലത്തില്‍ 13635 വോട്ടിന്റെ കുറവുണ്ടായി.
മണ്ഡലത്തില്‍ ബിജെപി വളര്‍ച്ചയും ശ്രേയാംസ്കുമാറിന് വിനയാകും. 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.ജി.ആനന്ദ്കുമാറിന് 6580 വോട്ടാണ് ലഭിച്ചത്, 2014ല്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥി രശ്മില്‍നാഥിന് 12824 വോട്ടായി ഉയര്‍ന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍നിന്ന് 18500 വോട്ടും ലഭിച്ചു. ബിജെപി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശക്തമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: